
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറായി. മെട്രോ റെയിൽ നിർമാണച്ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്, പഠനം നടത്തിയ അർബൻ മാസ് ട്രാൻസിസ്റ്റ് കമ്പനി ലിമിറ്റഡ് (യു.എം.ടി.സി) റിപ്പോർട്ട് കൈമാറി.
ഏത് തരത്തിൽ മെട്രോ സംവിധാനം വേണമെന്ന് ഈ പഠനത്തിലാണ് തീരുമാനിക്കുന്നത്. 29-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതലയോഗം റിപ്പോർട്ട് പരിഗണിക്കും.
തിരുവനന്തപുരം നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തെക്കുറിച്ചുള്ള പഠനവും നടന്നിട്ടുണ്ട്. ഭാവിയിലുണ്ടാകാനിടയുള്ള ഗതാഗത തിരക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിർദേശം റിപ്പോർട്ടിലുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാകും വിശദപദ്ധതി രേഖ തയാറാക്കുക.
തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ നിർമാണ ചുമതലയാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് സർക്കാർ കൈമാറിയിട്ടുള്ളത്. കോഴിക്കോട് മെട്രോ റെയിൽ സംബന്ധിച്ച പഠനം പൂർത്തീകരിച്ചിട്ടില്ല.
2015-ലാണ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്.
6728 കോടി രൂപ വകയിരുത്തിയ പദ്ധതി ഇപ്പോഴും പ്രാരംഭ ദിശയിലാണ്. കേരള റാപ്പിഡ് ട്രാൻസിസ്റ്റ് കോർപ്പറേഷനാണ് ആദ്യം നിർമാണച്ചുമതല നൽകിയത്.
പിന്നീട് കേന്ദ്രസർക്കാർ നിർദേശപ്രകാരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിർമാണച്ചുമതല കൈമാറുകയായിരുന്നു.