
തിരുവനന്തപുരം: രാജ്യത്തെ 4ജി വിന്യാസത്തില്‍ പുത്തന്‍ നാഴികക്കല്ലുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഒരുലക്ഷം 4ജി ടവറുകള്‍ ലക്ഷ്യമിടുന്ന ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഇവയില്‍ 75,000-ത്തിലധികം ഇതിനകം പൂര്‍ത്തിയാക്കി.
രാജ്യത്തെ 4ജി നെറ്റ്‌വർക്ക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 2025 മധ്യത്തോടെ 1,00,000 പുതിയ 4ജി മൊബൈൽ ടവറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നിശ്ചയിച്ചിട്ടുണ്ട്.
അടുത്തിടെ, 75,000-ത്തിലധികം സ്ഥലങ്ങളിൽ അവരുടെ 4ജി സേവനം പ്രവർത്തനക്ഷമമാണെന്ന് കമ്പനി പ്രഖ്യാപിച്ചു. 75000-ൽ അധികം 4ജി സൈറ്റുകൾ ലൈവ് ആണെന്ന് ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചതാണ് പുതിയ അപ്‌ഡേറ്റ്.
ആകെ 1 ലക്ഷം സൈറ്റുകളിൽ 4ജി ടവറുകൾ സ്ഥാപിക്കാനാണ് ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത്. ഇത് പ്രകാരം ഇനി ഏതാണ്ട് 25,000 4ജി ടവറുകൾ കൂടിയാണ് ഇനി നിർമിക്കാൻ അവശേഷിക്കുന്നത്.
നിലവിൽ ലക്ഷ്യമിട്ടിരിക്കുന്ന ഒരു ലക്ഷം 4ജി സൈറ്റുകൾ എന്ന ലക്ഷ്യം പൂർത്തിയാകുന്നതിന് പിന്നാലെ 5ജി അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ നേരത്തെ അറിയിച്ചിട്ടുണ്ട്.
2025 മധ്യത്തോടെ ബിഎസ്എൻഎൽ 5ജി എത്തും എന്ന് ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ബിഎസ്എൻഎൽ അധികൃതരും ഇതിന് സമാനമായ പ്രതികരണങ്ങളാണ് നടത്തിയിട്ടുള്ളത്.