മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആരാണെന്ന് ചോദിച്ചാൽ, ഏത് കൊച്ചുകുട്ടി പോലും പറയും മുകേഷ് അംബാനിയുടെ പേര്. ഇന്ത്യയിൽ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനാണ് അദ്ദേഹം.
നിലവിലെ കണക്ക് പ്രകാരം 91,6159 കോടി രൂപയുടെ ആസ്തി അദ്ദേഹത്തിന്റെ കമ്പനിക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്ന കമ്പനി റിലയൻസ് ആണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ നിലവിൽ മകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് രാജ്യത്തെ ഏറ്റവും ലാഭകരമായ സ്ഥാപനമല്ലെന്നാണ് റിപ്പോർട്ടുകൾ.
ബിഎസ്ഇയിലെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാർച്ച് പാദത്തിൽ 24 ശതമാനം വളർച്ച രേഖപ്പെടുത്തി 20,698 കോടി രൂപയായി. ഈ നേട്ടം ഉയർന്ന ലാഭത്തിന് പേരുകേട്ട റിലയൻസ് ഇൻഡസ്ട്രീസിനെ പോലും മറികടക്കുന്നതായിരുന്നു.
ഇതോടൊപ്പം ബാങ്കിന്റെ വാർഷിക ലാഭം 61,077 കോടി രൂപയിലെത്തി. 20,698 കോടി രൂപ വരുമാനത്തിൽ, എസ്ബിഐയുടെ മാർച്ച് പാദത്തിലെ അറ്റവരുമാനം റിലയൻസിന്റെ കൺസോളിഡേറ്റഡ് സംഖ്യകളേക്കാൾ കൂടുതലാവുകയായിരുന്നു.
ഇതോടെ പതിറ്റാണ്ടുകളായി ഏറ്റവും കൂടുതൽ ലാഭം നേടിക്കൊണ്ടിരുന്ന കമ്പനി എന്ന പേര് റിലയൻസിന് നഷ്ടമായി.
റിലയൻസ് ഇൻഡസ്ട്രീസിന്റെ നാലാം പാദത്തിലെ അറ്റവരുമാനം 18,951 കോടി രൂപയാണെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈ കണക്ക് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 19,299 കോടിയിൽ നിന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി.
എന്നിരുന്നാലും, വാർഷിക വരുമാനത്തിന്റെ കണക്ക് എടുക്കുമ്പോൾ 69,621 കോടി രൂപയുമായി റിലയൻസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എസ്ബിഐയുടെ വാർഷിക വരുമാനം 61,077 കോടി രൂപയിൽ താഴെയാണ്. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂലധനം 19.05 ലക്ഷം കോടി രൂപയാണ്.
അതേസമയം, വാർഷികാടിസ്ഥാനത്തിലുള്ള പ്രവർത്തന വരുമാനം പരിശോധിക്കുകയാണെങ്കിൽ എസ്ബിഐ വളരെ മുന്നിലാണ്. ഈ കാലയളവിൽ ബാങ്കിന്റെ വരുമാനം 1.11 ട്രില്യൺ രൂപയാണ്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്കിന്റെ വരുമാനം 92,951 കോടി രൂപയായിരുന്നു. ഇത്തവണ 19 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.