
തിരുവനന്തപുരം: വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനുള്ള (ആർ.സി.) അഞ്ചുലക്ഷം അപേക്ഷ തീർപ്പാക്കാതെ മോട്ടോർവാഹനവകുപ്പ് വാഹന ഉടമകളെ വലയ്ക്കുന്നു.
രേഖ കിട്ടാത്തതിനെക്കാളേറെ തുടർസേവനം തടസ്സപ്പെടുന്നതാണ് ഏറെ ബുദ്ധിമുട്ട്. ആർ.സി. അച്ചടിക്കാത്തിടത്തോളം മോട്ടോർവാഹനവകുപ്പിന്റെ ‘വാഹൻ’ സോഫ്റ്റ്വേറില്‍ അപേക്ഷ അപൂർണമായിരിക്കും. പുതിയ അപേക്ഷ സ്വീകരിക്കില്ല.
രജിസ്ട്രേഷൻ, ഫിറ്റ്നസ്, പെർമിറ്റ് എന്നിവ പുതുക്കാനും വായ്പസംബന്ധമായ സേവനങ്ങള്‍ക്കും (ഹൈപ്പോത്തിക്കേഷൻ) അപേക്ഷിക്കാനാകില്ല. ആദ്യ അപേക്ഷ അപൂർണമായതിനാല്‍ ഉടമസ്ഥാവകാശം മാറ്റാനാകാത്തത് കാരണം വാഹനവില്‍പ്പനയും നടക്കില്ല.
ലൈസൻസ് അച്ചടി മുടങ്ങിയപ്പോഴും ഇതേ പ്രശ്നമുണ്ടായിരുന്നു. അച്ചടിച്ചില്ലെങ്കിലും അടുത്ത അപേക്ഷ സ്വീകരിക്കാൻ പാകത്തില്‍ സോഫ്റ്റ്വേറില്‍ മാറ്റംവരുത്തിയാണ് പരിഹാരം കണ്ടത്.
സംസ്ഥാനത്ത് ആർ.സി. അച്ചടി നിലച്ചിട്ട് 100 ദിവസമാകുകയാണ്. അഞ്ചുലക്ഷം അപേക്ഷകളില്‍നിന്നായി പത്തുകോടിരൂപ ഖജനാവില്‍ എത്തിയിട്ടുണ്ട്.
കരാർ കമ്പനിക്ക് അച്ചടിക്കൂലിയായി ഏകദേശം മൂന്നുകോടിരൂപ നല്‍കിയാല്‍ മതിയാകും. കമ്പനിക്ക് കുടിശ്ശികവരുത്തിയതാണ് അച്ചടിമുടങ്ങാൻ കാരണം.
‘പെറ്റ് ജി’ കാർഡിലെ ആർ.സി.യും ലൈസൻസും സർക്കാരിന്റെ നേട്ടമായിട്ടാണ് അന്നത്തെ മന്ത്രി ആന്റണി രാജു അവതരിപ്പിച്ചത്. എന്നാല്‍ മന്ത്രിമാറിയതോടെ നയം മാറി. ഡ്രൈവിങ് ലൈസൻസ് അച്ചടി ഒഴിവാക്കി ഡിജിറ്റല്‍രൂപത്തിലാണ് നല്‍കുന്നത്. ആർ.സി.യും ഡിജിറ്റലാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പ്രഖ്യാപിച്ചിരുന്നു.
ലോറി, ടൂറിസ്റ്റ് ബസ്, ടാക്സി തുടങ്ങിയ പൊതുവാഹനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് ആർ.സി. ആവശ്യമുള്ളതിനാല്‍ പൂർണമായും ഡിജിറ്റലാക്കുന്നതില്‍ പ്രായോഗികബുദ്ധിമുട്ടുണ്ട്.
ഓഫീസുകളില്‍ സന്ദർശകവിലക്ക്
മോട്ടോർവാഹനവകുപ്പ് ഓഫീസുകളില്‍ ഉച്ചയ്ക്ക് ഒരുമണിക്കുശേഷം സന്ദർശകരെ വിലക്കും. സന്ദർശകബാഹുല്യം കാരണം ജോലി തടസ്സപ്പെടുന്നതുകൊണ്ടാണിത്.
രാവിലെ വരുന്ന അപേക്ഷകള്‍ വൈകുന്നേരത്തിനുമുൻപ് പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് ക്രമീകരണം.