
കൊച്ചി: പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ മൾട്ടിപ്പിൾസ് ടെക്നോപാർക്കിലെ മലയാളി സ്റ്റാർട്ടപ് കമ്പനി ക്യൂബസ്റ്റിനെ ഏറ്റെടുത്തു. 1,500 കോടിയാണ് മുതൽമുടക്കുന്നത്. ടെക്നോളജി കമ്പനികളിൽ മൾട്ടിപ്പിൾസിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്.
പ്രതാപൻ സേതു, ബിനു ദാസപ്പൻ, അൻസാർ ഷിഹാബുദ്ദീൻ എന്നിവർ ചേർന്ന് 2004ൽ ആരംഭിച്ച ക്യൂബസ്റ്റ് ഡിജിറ്റൽ സൊല്യൂഷൻസിലും ഡേറ്റ അനലിറ്റിക്സിലും ക്ളൗഡ് സേവനങ്ങളിലും മറ്റും ആഗോള നിലവാരത്തിലേക്കു വളർന്നിരുന്നു.
നിലവിൽ 11 രാജ്യങ്ങളിൽ 21 നഗരങ്ങളിൽ കമ്പനിക്ക് പ്രവർത്തനമുണ്ട്. യുഎസിനും യുറോപ്പിനും പുറമേ ഗൾഫിലും ജപ്പാനിലും ഇടപാടുകാരുമുണ്ട്.
കേരളത്തിന്റെ സംരംഭക സംസ്ക്കാരത്തിന്റെയും സാങ്കേതിക മികവിന്റെയും മികച്ച ഉദാഹരണമാണ് ക്യൂബസ്റ്റ് എന്നു മൾട്ടിപ്പിൾസ് സ്ഥാപകയും സിഇഒയുമായ രേണുക രാംനാഥ് അഭിപ്രായപ്പെട്ടു.
വരും വർഷങ്ങളിൽ അസാധാരണ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള യാത്രയിൽ മൾട്ടിപ്പിൾസ് വലിയ സഹായമാകുമെന്ന് ക്യൂബസ്റ്റ് സഹ സ്ഥാപകൻ പ്രതാപൻ സേതു പറഞ്ഞു.