വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ വായ്പാ ആസ്തി ഒരു ലക്ഷം കോടി കടന്നു

കൊച്ചി: കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (എന്‍.ബി.എഫ്.സി) മുന്‍നിര സ്വര്‍ണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ ബിസിനസ് കൈകാര്യം ചെയ്യുന്ന ആസ്തി (AUM) ചരിത്രത്തില്‍ ആദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചതാണ് ഇക്കാര്യം.

2024 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ വായ്പാ ആസ്തി 92,964 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 34.5 ശതമാനം വര്‍ധനയും തൊട്ടു മുന്‍പാദത്തേക്കാള്‍ 7.9 ശതമാനം വര്‍ധനയും നേടിയിരുന്നു.

കേരളത്തിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കമ്പനിയുടെ വിപണി മൂല്യം 91,000 കോടി രൂപ കടന്നിരുന്നു. പിന്നീട് വിപണിയിലുണ്ടായ തിരുത്തല്‍ മുത്തൂറ്റ് ഓഹരികളെയും ബാധിച്ചു.

ഇതോടെ വിപണി മൂല്യം നിലവില്‍ 88,363 കോടി രൂപയായി. സ്വര്‍ണ വില ഉയരുന്നത് മുത്തൂറ്റ് ഫിനാന്‍സ് പോലുള്ള കമ്പനികള്‍ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. പുതിയൊരു മുന്നേറ്റത്തിന് തുടക്കമിട്ടാല്‍ അധികം താമസിയാതെ മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യവും ലക്ഷം കോടി തൊട്ടേക്കും.

44,459 കോടി രൂപ വിപണി മൂല്യമുള്ള കല്യാണ്‍ ജുവലേഴ്‌സ് ആണ് രണ്ടാം സ്ഥാനത്തുള്ള കേരള കമ്പനി. ഫെഡറല്‍ ബാങ്ക്, ഫാക്ട്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

ഡിസംബറില്‍ അവസാനിച്ച ഒന്‍പത് മാസക്കാലയളവില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം 19 ശതമാനം വര്‍ധിച്ച് 3,908 കോടി രൂപയിലെത്തിയിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ കഴിഞ്ഞ ഒന്‍പത് മാസങ്ങളില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനയോടെ 1,11,308 കോടി രൂപയിലും എത്തിയിട്ടുണ്ട്.

ഡിസംബര്‍ പാദത്തിലെ സംയോജിത ലാഭം 21 ശതമാനം വര്‍ധിച്ച് 1,392 രൂപയിലുമെത്തി.

X
Top