
കൊച്ചി: 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ കീഴിലുള്ള മുൻനിര ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ, ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ അഥവാ സെക്യൂര്‍ഡ് ആന്‍ഡ് റെഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) വിൽപ്പന ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എന്‍സിഡി ഫെബ്രുവരി നാല് മുതല്‍ വിപണിയിൽ ലഭ്യമായിട്ടുണ്ട്.
കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയിലേക്കുമുള്ള തിരിച്ചടവ്, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങളുടെ നിർവഹണം എന്നിവയ്ക്കായിരിക്കും നിക്ഷേപകരിൽ നിന്നും സമാഹരിക്കുന്ന ഈ തുക വിനിയോഗിക്കുക.
ആകെയുള്ള 2,000 കോടി രൂപയുടെ എന്‍സിഡി പരിധിയില്‍ നിന്നും 400 കോടി രൂപയാണ് എന്‍സിഡിയിലൂടെ സമാഹരിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എന്‍സിഡി വിതരണം. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൈവശം വെക്കാനുള്ള അവകാശവും കൂടിയുണ്ട്.
അതേസമയം 18, 24, 36, 60, 72 എന്നിങ്ങനെയുള്ള മാസങ്ങളുടെ കാലാവധിയുള്ള എന്‍സിഡികളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഇവയുടെ വരുമാനം പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ച് നല്‍കുന്ന രീതിയിലോ നിക്ഷേപകർക്ക് ഉചിതമായ രീതിയിൽ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
വിവിധ വിഭാഗങ്ങളിലായി 9.38 ശതമാനം മുതല്‍ 10.10 ശതമാനം വരെയായിരിക്കും എന്‍സിഡി ഉടമകള്‍ക്ക് ലഭിക്കുന്ന വരുമാനം. 2025 ഫെബ്രുവരി 17 വരെയായിരിക്കും പൊതുജനങ്ങള്‍ക്ക് മുത്തൂറ്റ് ഫിൻകോർപ്പിന്റെ ഈ എന്‍സിഡി വാങ്ങാൻ സാവകാശമുണ്ട്.
എന്നിരുന്നാലും സെബിയുടെ 33-എ ചട്ടങ്ങൾക്ക് കീഴിലുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി ഡയറക്ടര്‍ ബോര്‍ഡിന്‍റേയോ സ്റ്റോക്ക് അലോട്ട്മെന്‍റ് കമ്മിറ്റിയുടേയോ അംഗീകാരത്തിനു വിധേയമായി, ലക്ഷ്യം പൂർത്തീകരിക്കുന്നപക്ഷം നേരത്തെ തന്നെ എന്‍സിഡി വിതരണം അവസാനിപ്പിക്കാനും കമ്പനിക്ക് സാധിക്കും.
എങ്ങനെ അപേക്ഷിക്കാം?
സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്റ്റേഡ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഇഷ്യു രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്‍റ്, ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റുമാര്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴി അപേക്ഷിക്കുന്ന അഞ്ച് ലക്ഷം രൂപ വരെ അപേക്ഷാ തുകയുള്ള വ്യക്തിഗത നിക്ഷേപകര്‍ ഫണ്ട് ബ്ലോക്ക് ചെയ്യാനായി യുപിഐ മാത്രം ഉപയോഗിക്കണം.
യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയും വേണം. ഇതേസമയം മറ്റു സംവിധാനങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാനും വ്യക്തിഗത നിക്ഷേപകര്‍ക്ക് അവസരമുണ്ടാകും.
മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പിന്‍റെ ഉപഭോക്താക്കള്‍ക്ക് എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അപേക്ഷ സമര്‍പ്പിക്കാം. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ 3700-ല്‍ പരം ശാഖകള്‍ വഴിയും അപേക്ഷ നല്‍കാവുന്നതാണ്.
ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എന്‍സിഡി മോഡ്യൂളിലുള്ള യുപിഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം. ഈ എന്‍സിഡികള്‍ക്ക് ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങും നല്‍കിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകള്‍ക്ക് കൃത്യ സമയത്തു സേവനങ്ങള്‍ നല്‍കുന്നതില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.
ഈ എന്‍സിഡികള്‍ ബിഎസ്ഇയിലെ ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
സുരക്ഷിതവും ഉയര്‍ന്ന വരുമാനമുള്ള നിക്ഷേപ അവസരങ്ങള്‍ നല്‍കുന്നതുമായ പുതിയ എന്‍സിഡി സീരീസ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.
3700-ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെയോ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാം.
എളുപ്പവും സൗകര്യപ്രദവുമായ രീതിയില്‍ നൂതനമായ സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.