
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരിവിലയിലുണ്ടായ കനത്ത ഇടിവ് നിക്ഷേപകരുടെ മാത്രമല്ല പ്രൊമോട്ടര്‍മാരുടെയും സമ്പത്ത് ചോരുന്നതിന് വഴിവെച്ചു.
കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ നാരായണ മൂര്‍ത്തിയുടെ കുടുംബത്തിന്റെ കൈവശമുള്ള ഇന്‍ഫോസിസ് ഓഹരികളുടെ മൂല്യത്തില്‍ 6875 കോടി രൂപയുടെ ഇടിവാണ് മൂന്ന് മാസം കൊണ്ടുണ്ടായത്.
കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഇന്‍ഫോസിസ് ഓഹരി വില എട്ട് ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന വിലയായ 2006.45 രൂപയില്‍ നിന്നും 22ശതമാനം ഇടിവാണ് ഈ ഓഹരിയിലുണ്ടായത്.
ആഗോള ബ്രോക്കറേജ് ആയ മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്‍ഫോസിസിനെ ഡൗണ്‍ഗ്രേഡ് ചെയ്‌തതും യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ശക്തമായതും വില തകര്‍ച്ചയ്‌ക്ക് വഴിവെച്ചു.
‘ഓവര്‍ വെയിറ്റ്’ എന്ന റേറ്റിംഗില്‍ നിന്നും ‘ഇക്വല്‍ വെയിറ്റ്’ എന്ന റേറ്റിംഗിലേക്കാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്‍ഫോസിസിന്റെ ഗ്രേഡ് താഴ്‌ത്തിയത്. നാരായണമൂര്‍ത്തിയും കുടുംബം ഇന്‍ഫോസിസിന്റെ 4.02 ശതമാനം ഓഹരികളാണ് കൈവശം വെക്കുന്നത്.
ഡിസംബര്‍ മധ്യത്തില്‍ 33,163 കോടി രൂപയായിരുന്ന ഈ ഓഹരികളുടെ മൂല്യം ഇന്നലെ 26,287 കോടി രൂപയിലേക്ക് താഴ്‌ന്നു.
മൂര്‍ത്തിയുടെ കൈവശം ഇന്‍ഫോസിസിന്റെ 0.40 ശതമാനം ഓഹരികള്‍ മാത്രമാണുള്ളത്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 3299.79 കോടി രൂപയാണ്. ഓഹരികളുടെ മൂല്യത്തില്‍ മൂന്ന് മാസം കൊണ്ട് 684 കോടി രൂപയുടെ ഇടിവുണ്ടായി.
ഭാര്യ സുധാമൂര്‍ത്തിയുടെ കൈവശം 0.92 ശതമാനം ഓഹരികളുണ്ട്. 7600 കോടി രൂപയാണ് ഈ ഓഹരികളുടെ നിലവിലുള്ള മൂല്യം. നാരായണ മൂര്‍ത്തിയുടെ മകന്‍ റോഹന്‍ മൂര്‍ത്തിയാണ് കുടുംബത്തിലെ ഏറ്റവും വലിയ ഓഹരിയുടമ. 1.62 ശതമാനം ഓഹരികളാണ് റോഹന്റെ കൈവശമുള്ളത്.
നാരായണ മൂര്‍ത്തിയുടെ മകളും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയുമായ അക്ഷത മൂര്‍ത്തിയുടെ കൈവശം 1.04 ശതമാനം ഓഹരികളുണ്ട്. നിഫ്‌റ്റി ഐടി സൂചിക 2025ല്‍ ഇതുവരെ 14 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം നിഫ്‌റ്റി ഐടി സൂചിക 12.86 ശതമാനം നഷ്‌ടം രേഖപ്പെടുത്തി.
യുഎസിന്റെ വ്യാപാര നയം ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ അനിശ്ചിതത്വമാണ് ഐടി ഓഹരികളെ വില്‍പ്പന സമ്മര്‍ദത്തിലാഴ്‌ത്തിയത്. മറ്റ് രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് യുഎസിനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.
ഇത് യുഎസിലേക്ക് കയറ്റുമതി നടത്തുന്ന കമ്പനികളെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയിലെ ഐടി കമ്പനികളുടെ വരുമാനം പ്രധാനമായും യുഎസിലേക്കുള്ള കയറ്റുമതിയില്‍ നിന്നാണ്.