ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച വൈകീട്ട് 07.15ന് രാഷ്ട്രപതി ഭവനിലായിരിക്കും സത്യപ്രതിജ്ഞ.
ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭാംഗങ്ങളുടെ യോഗം പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടന്നു.
എൻ.ഡി.എ എം.പിമാരെ കൂടാതെ, മുഖ്യമന്ത്രിമാരുൾപ്പെടെയുള്ള സഖ്യത്തിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ മോദിയുടെ നേതൃത്വത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. സഖ്യകക്ഷികളും എം.പിമാരും ഇത് അംഗീകരിച്ചു.
തുടർന്ന് മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ. നേതാക്കൾ രാഷ്ട്രപതിയെക്കണ്ട് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു. വൈകിട്ട് രാഷ്ട്രപതി ദ്രൗപതി മൂർമു സര്ക്കാര് രൂപികരിക്കുവാൻ നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചു. ആരൊക്കെ മൂന്നാം മോദി മന്ത്രിസഭയിൽ ഉണ്ടാകും എന്നതിൽ വ്യക്തത വന്നിട്ടില്ല.
അതേസമയം, തൃശ്ശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്ട്ടുകൾ. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോടെയോ മന്ത്രിസഭയിലേക്കെത്തും.
പാർട്ടി തീരുമാനിക്കുമെന്നാണ് സുരേഷ് ഗോപി പ്രതികരിക്കുന്നതെങ്കിലും അദ്ദേഹം കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പാണെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. വകുപ്പുകളുടെ കാര്യത്തിൽ വ്യക്തതയില്ല.
മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് മാരത്തണ് ചര്ച്ചകളാണ് ന്യൂഡല്ഹിയില് പുരോഗമിക്കുന്നത്. മുതിര്ന്നനേതാക്കളായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവര് ബി.ജെ.പി. അധ്യക്ഷന് ജെ.പി. നഡ്ഡയുടെ വസതിയില് യോഗംചേര്ന്നിരുന്നു.
ഘടകകക്ഷികളുമായി ചര്ച്ചകൾ നടത്താന് നരേന്ദ്രമോദി ഈ നേതാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്.