
ന്യൂഡൽഹി: ഉപഗ്രഹ സംവിധാനമുപയോഗിച്ച് ദേശീയപാതകളിലെ ടോള്പിരിവ് പരിഷ്കരിക്കുന്നതിന് അന്താരാഷ്ട്ര തലത്തില് താത്പര്യപത്രം ക്ഷണിച്ച് ദേശീയപാത അതോറിറ്റി.
ടോള് ബൂത്തുകള് പൂര്ണമായി ഒഴിവാക്കി യാത്രചെയ്യുന്ന ദൂരത്തിന് ടോള് ഈടാക്കുന്ന രീതിയില് ഗ്ലോബല് നാവിഗേഷന് സാറ്റലൈറ്റ് സിസ്റ്റം (ജി.എന്.എസ്.എസ്.). സംവിധാനമുപയോഗിച്ച് ടോള് പിരിക്കുന്നതാണ് പരിഗണിക്കുന്നത്.
ഇത്തരത്തില് ഇലക്ട്രോണിക് ടോള് കളക്ഷന് സംവിധാനം വികസിപ്പിക്കുന്നതിന് വൈദഗ്ധ്യമുള്ള കമ്പനികളില് നിന്നാണ് താത്പര്യപത്രം വിളിച്ചത്.
ഫാസ്ടാഗ് സംവിധാനവുമായി സംയോജിപ്പിച്ചാകും ഇതു നടപ്പാക്കുക. തുടക്കത്തില് ടോള്ബൂത്തുകളില് ആര്.എഫ്.ഐ.ഡി. ഉപയോഗിച്ചും ജി.എന്.എസ്.എസ്. ഉപയോഗിച്ചും ടോള് പിരിക്കാന് സംവിധാനമൊരുക്കും.
ജി.എന്.എസ്.എസ്. സംവിധാനത്തിനായി പ്രത്യേക വരിയുണ്ടാകുമെന്നാണ് കേന്ദ്രഗതാഗത മന്ത്രാലയം നല്കുന്ന വിവരം. ഈ വരികളില് വാഹനങ്ങള്ക്ക് തടസ്സം കൂടാതെ നേരിട്ട് കടന്നുപോകാനാകും. ഘട്ടംഘട്ടമായി ജി.എന്.എസ്.എസ്. ടോള് പിരിക്കുന്ന വരികളുടെ എണ്ണം കൂട്ടിക്കൊണ്ടുവരാനാണ് പദ്ധതി.
ദേശീയപാതകളിലെ ടോള് ബൂത്തുകളില് വാഹനത്തിരക്ക് ഒഴിവാക്കുന്നതിനും ടോള്പിരിവ് കൂടുതല് സുതാര്യമാക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യന് ഹൈവേസ് മാനേജ്മെന്റ് കമ്പനിയാണ് താത്പര്യപത്രം ക്ഷണിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പരിചയവും ശേഷിയും ഉള്ള കമ്പനികളെ കണ്ടെത്താനാണ് ആഗോള ടെന്ഡര്.
ടോള് ഈടാക്കുന്നതിനുള്ള സോഫ്റ്റ്വേര് ആണ് ഏറെ നിര്ണായകം. ജൂലായ് 22 വരെയാണ് താത്പര്യപത്രം സമര്പ്പിക്കാന് സമയപരിധി.
പുതിയ സംവിധാനത്തില് ടോള്ബൂത്ത് ഒഴിവാക്കിപ്പോയാലും പിന്നീട് ദേശീയപാതയില് കയറിയാല് വാഹനത്തിന് ടോള് നല്കേണ്ടിവരും.