ഡൽഹി: റഷ്യൻ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പിന്തുണയുള്ള നയാര എനർജി ഏപ്രിൽ-ജൂൺ മാസങ്ങളിൽ റെക്കോർഡ് ത്രൈമാസ ലാഭം രേഖപ്പെടുത്തി. ഏപ്രിൽ-ജൂൺ മാസങ്ങളിൽ കമ്പനി 3,563.7 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുൻ വർഷം ഇതേ കാലയളവിൽ 139.1 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയത്.
അതേസമയം കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ കമ്പനിയുടെ ലാഭം 409.5 കോടി രൂപയായിരുന്നു. ഗുജറാത്തിലെ വഡിനാറിൽ സ്ഥിതിചെയ്യുന്ന 20 ദശലക്ഷം ടൺ ശേഷിയുള്ള റിഫൈനറിയുടെയും രാജ്യത്തെ 6,500 പെട്രോൾ പമ്പുകളുടെയും ഉടമസ്ഥരാണ് നയാര, ഇതിൽ ട്രാഫിഗുര ഗ്രൂപ്പിന്റെയും റഷ്യയുടെ യുസിപി ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള കൺസോർഷ്യമായ റോസ്‌നെഫ്റ്റിന് 49.13 ശതമാനം ഓഹരിയുണ്ട്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ ലാഭം കഴിഞ്ഞ മുഴുവൻ സാമ്പത്തിക വർഷത്തിൽ (2021-22) നേടിയ 1,029.9 കോടി രൂപയേക്കാൾ കൂടുതലാണ്. ചില പാശ്ചാത്യ രാജ്യങ്ങളും കമ്പനികളും ഉക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ മോസ്കോയിൽ നിന്നുള്ള വാങ്ങലുകൾ ഒഴിവാക്കിയതിനെത്തുടർന്ന് മാർച്ച് മുതൽ നയാര എനർജി പോലുള്ള ഇന്ത്യൻ റിഫൈനർമാർ റഷ്യൻ എണ്ണ ഗണ്യമായി ഇറക്കുമതി ചെയ്തിരുന്നു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) പോലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഭീമമായ നഷ്ട്ടം രേഖപ്പെടുത്തിയപ്പോഴാണ് നയാര റെക്കോർഡ് ലാഭം നേടിയതെന്നതും ശ്രദ്ധേയമാണ്. അതേസമയം കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ അനുപ് വികൽ രാജിവച്ചതായി നയാര അറിയിച്ചു.