
തിരുവനന്തപുരം: ഇന്ന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. ഇതോടൊപ്പം നാം അറിഞ്ഞിരിക്കേണ്ട ഒട്ടേറെ സുപ്രധാന മാറ്റങ്ങളും ഇന്ന് നിലവില്‍ വന്നു.
സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനയും ഇളവുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഏറെ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. കോടതി ഫീസുകള്‍ ഇന്ന് മുതല്‍ ഉയരും, ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിനും ചിലവ് കൂടും.
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവ വര്‍ധനവും ഇന്ന് മുതല്‍ നിലവില്‍ വരും.
സ്വയം വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്നും 15 പൈസയായിട്ടായിരിക്കും ഉയരുക. ചെക്ക് കേസിനും വിവാഹ മോചന കേസിനും ഇനി മുതല്‍ ഫീസ് കൂടും.
റബറിന്‍റെ താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎയിലും പെൻഷൻകാര്‍ക്ക് ഡിആറിലും രണ്ട് ശതമാനം വര്‍ധനവും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.
പാട്ടക്കരാറിന് ഇന്ന് മുതല്‍ ന്യായവില അനുസരിച്ച് സ്റ്റാന്പ് ഡ്യൂട്ടി നല്‍കണം. ടൂറിസ്റ്റ് ബസ് നികുതി കുറയും. കുതിരാൻ തുരങ്കത്തിന് സമീപം പന്നിയങ്കരയില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടി.