
- അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന് നാളെ തുടക്കം

പി. രാജീവ്
(വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി)
അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചുകൊണ്ട് ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ 4.0 ലക്ഷ്യസ്ഥാനമായി മാറാനുള്ള കുതിപ്പിലാണിന്ന് കേരളം. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റിഫോംസിലെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിച്ചു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ 87 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു പദ്ധതി നോവല്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നേടി.
അത് കേരളത്തിന്‍റെ ‘സംരംഭകവര്‍ഷം’ പദ്ധതിയാണ്. ഇതേ പദ്ധതി ഇന്ത്യയിലെ എംഎസ്എംഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായും പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ അംഗീകരിക്കപ്പെട്ടു. സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 2016-ല്‍ അധികാരമേറ്റ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളും നടപടികളും കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായും ദൂരക്കാഴ്ചയോടെയും വികസിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.
സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പല ഓഫീസുകള്‍ കയറേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ-സ്വിഫ്റ്റിന് തുടക്കം കുറിച്ചതു മുതല്‍ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തി വ്യവസായ സൗഹൃദാന്തരീക്ഷത്തിന് ശക്തമായ അടിത്തറയിടാന്‍ സര്‍ക്കാരിന് സാധിച്ചു.
ഇതിന്‍റെ തുടര്‍ച്ചയില്‍, ഈ സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ പിന്തുണയോടെയും ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെയുമാണ് ഒന്നാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ബഹുമതിയിലേക്ക് നാം നടന്നു കയറിയത്.
ഇതിനുശേഷം ദാവോസിലെ വേള്‍ഡ് എക്കണോമിക് ഫോറത്തിലുള്‍പ്പെടെ കേരളത്തിന് പ്രശംസ ലഭിച്ചു. നൂതന സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച ചില കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പുകഴ്ത്തുകയും കൂടുതല്‍ വലിയ ഓഫീസുകള്‍ ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ കേരളം ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ഘട്ടത്തില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റും കടന്നുവരുന്നു.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്
കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025’ ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ വച്ച് സംഘടിപ്പിക്കുകയാണ്. കേരളത്തിന്‍റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ വിധത്തില്‍ വലിയ നിക്ഷേപങ്ങള്‍ ഈ പരിപാടിയിലൂടെ കടന്നുവരും.
കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്‍റെ തന്നെ ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് കേരളം ശ്രമിക്കുന്നത്. അന്‍പതോളം മുന്നൊരുക്ക പരിപാടികള്‍ നിക്ഷേപ സംഗമത്തിന് മുന്‍പായി കേരളം സംഘടിപ്പിച്ചു.
ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ ഇന്ത്യന്‍ നഗരങ്ങളിലും ദുബായിയിലും ഇന്‍ഡസ്ട്രിയല്‍ റോഡ്ഷോ സംഘടിപ്പിച്ചു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്‍റര്‍നാഷണല്‍ ജെന്‍ എഐ കോണ്‍ക്ലേവ്, കേരളത്തിലെ ആദ്യ ഇന്‍റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ് എന്നിവയ്ക്ക് പുറമെ പത്തിലധികം സെക്ടറല്‍ കോണ്‍ക്ലേവുകള്‍ നാം പൂര്‍ത്തിയാക്കി.
വിഴിഞ്ഞം തുറമുഖത്തിനായും മലബാര്‍ മേഖലയ്ക്കായും പ്രത്യേക കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചു. കേരളത്തിലെ സംരംഭകര്‍ ഈ ഘട്ടത്തില്‍ നമ്മുടെ നാടിന്‍റെ അംബാസിഡര്‍മാരായി മാറി.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്
352 പരിഷ്കാര പരിപാടികള്‍ പറഞ്ഞതില്‍ 340 എണ്ണവും നടപ്പിലാക്കി കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റിഫോംസില്‍ ഒന്നാമതെത്തി. 9 മേഖലകളില്‍ കേരളം ആദ്യസ്ഥാനം കരസ്ഥമാക്കി. ആന്ധ്രാപ്രദേശിന് 5 ഇനങ്ങളിലും ഗുജറാത്തിന് 3 ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടാന്‍ സാധിച്ചത്.
ടോപ്പ് അച്ചീവര്‍ ലിസ്റ്റില്‍ ടോപ്പ് അച്ചീവര്‍ സ്ഥാനം കരസ്ഥമാക്കിയ കേരളത്തിനുള്ള പുരസ്കാരം ഡല്‍ഹിയില്‍ വ്യവസായ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ വച്ച് യൂണിയന്‍ മിനിസ്റ്റര്‍ പീയൂഷ് ഗോയല്‍ കൈമാറി.
പൂര്‍ണമായും സംരംഭകരുടെ വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ഈ നേട്ടമെന്നുള്ളത് സര്‍ക്കാരില്‍ സംരംഭകര്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്‍റെ കൂടി തെളിവാണ്. 28-ാം റാങ്കില്‍ നിന്ന് 1-ാം റാങ്കിലേക്ക് കേരളത്തെ സംരംഭകരെയാകെ ചേര്‍ത്തുപിടിച്ചുകൊണ്ട് നാം മുന്നോട്ടുപോകുകയാണ്.
ഈ വര്‍ഷവും നിക്ഷേപ സൗഹൃദ സൂചികയില്‍ യൂണിയന്‍ ഗവണ്മെന്‍റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളില്‍ 99 ശതമാനവും കേരളം പൂര്‍ത്തിയാക്കി.
സംരംഭകര്‍ സര്‍ക്കാരിനൊപ്പം
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊണ്ടുവന്ന ആദ്യ പദ്ധതികളിലൊന്ന് 1410 കോടി രൂപയുടെ എംഎസ്എംഇ പാക്കേജാണ്. ഇതിന് പിന്നാലെ ഫിക്കി, സിഐഐ, കെഎസ്എസ്ഐഎ, ട്രേഡ് യൂണിയനുകള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇവരുടെ ആവശ്യങ്ങളില്‍ ഞങ്ങള്‍ നടപടികള്‍ കൈക്കൊണ്ടു.
50 കോടി രൂപ വരെയുള്ള റെഡ് കാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങള്‍ക്ക് കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന തത്വത്തിലുള്ള ധാരണാപത്രം വഴി 3.5 വര്‍ഷം പ്രവര്‍ത്തിക്കാനുള്ള നിയമം കൊണ്ടുവന്നു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 7 ദിവസത്തിനകം കോംപോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള നിയമവും ഞങ്ങള്‍ പാസാക്കി.
വ്യവസായശാലകളിലെ അനാവശ്യ നടപടികള്‍ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോര്‍ട്ടലിലൂടെ 5 വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്കരിച്ചു.
സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ-സംസ്ഥാന തലങ്ങളില്‍ സിവില്‍ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികള്‍ രൂപീകരിച്ചു. സംരംഭകന് മതിയായ കാരണമില്ലാതെ സേവനം നല്‍കുന്നതില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കാനും നടപടിക്ക് ശുപാര്‍ശ ചെയ്യാനും ഈ സമിതിക്ക് അധികാരം നല്‍കി.
ഇന്‍വെസ്റ്റ് കേരള ഹെല്പ് ഡെസ്കും എംഎസ്എംഇ ക്ലിനിക്കുമൊക്കെ വഴി വലിയൊരു അളവില്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചതും സംരംഭകരുടെ ഫീഡ്ബാക്കില്‍ പ്രതിഫലിച്ചിട്ടുണ്ട്.
വലിയ നിക്ഷേപങ്ങള്‍
സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം വലിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കിയ മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെ മാത്രം പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തിക്കാന്‍ നമുക്ക് സാധിച്ചു.
ഐബിഎം, എച്ച്സിഎല്‍ ടെക്, നോവ് ഐഎന്‍സി, സ്ട്രാഡ ഗ്ലോബല്‍, ഡി-സ്പേസ്, സാഫ്രാന്‍, ആക്സിയ ടെക്നോളജീസ്, സിന്തൈറ്റ്, അറ്റാച്ചി തുടങ്ങി 30ലധികം കമ്പനികള്‍ നിക്ഷേപം നടത്തി.
ദാവോസിലെ വേള്‍ഡ് എക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളില്‍ ആദ്യത്തേത് 18000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്‍റെ ഹൈഡ്രജന്‍ വാലിയാണ്. ഐബിഎമ്മിന്‍റെ ചരിത്രത്തിലാദ്യമായി ഒരേ നഗരത്തില്‍ രണ്ട് വര്‍ഷത്തിനിടെ രണ്ട് പദ്ധതികള്‍ ആരംഭിച്ചത് നമ്മുടെ കേരളത്തിലാണ്.
എച്ച്സിഎല്‍ ടെക് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളില്‍ പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഐബിഎം, എച്ച്.സി.എല്‍ ടെക്, മേഴ്സഡസ് ബെന്‍സ്, സ്ട്രാഡ ഗ്ലോബല്‍, ഇന്‍ഫോസിസ്, ഐബിഎസ്, അദാനി ഗ്രൂപ്പ്, ഏണ്‍സ്റ്റ് ആന്‍റ് യങ്ങ്, ടാറ്റ എല്‍ക്സി, യു.എസ്.ടി ഗ്ലോബല്‍, അഡെസ്സോ ഗ്ലോബല്‍, അഗാപ്പെ, നോവ്.ഐ എന്‍ സി, കോങ്ങ്സ്ബെര്‍ഗ്, ഡി-സ്പേസ്, ആക്സിയ ടെക്നോളജീസ്, സിസ്ട്രോം, സാഫ്രാന്‍, സിന്തൈറ്റ്, മുരുഗപ്പ ഗ്രൂപ്പ്, ലുലു, ചോയിസ്, വികെസി, വിത്തല്‍ കാഷ്യൂസ്, പ്രസ്റ്റീജ് ഗ്രൂപ്പ്, അറ്റാച്ചി, ക്രേസ് ബിസ്കറ്റ്സ്, ബേക്കര്‍ടില്ലി-പിയേറിയന്‍, ട്രാസ്ന തുടങ്ങിയ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും കേരളത്തിന്‍റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നു.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അംഗീകാരം നേടിയെടുക്കാനും ഈ സര്‍ക്കാരിന് സാധിച്ചതിനാല്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ തന്നെ പരമാവധി പണി പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.
സംരംഭക വര്‍ഷം
ദീര്‍ഘകാലത്തിന് ശേഷം കേരളത്തിന്‍റെ വ്യവസായമേഖലയ്ക്ക് ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിത്തന്ന പദ്ധതിയാണ് ‘സംരംഭകവര്‍ഷം’.
പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ രാജ്യത്തെ എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച പ്രാക്റ്റീസായും അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ നോവല്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ അംഗീകാരവും നേടിയ പദ്ധതി.
ഈ വര്‍ഷം മുസൂറിയിലെ ഐഎഎസ് ട്രെയിനിങ്ങിലും കേരളത്തിന്‍റെ സംരംഭക വര്‍ഷം പദ്ധതി ഒരു പഠനവിഷയമാണ്. പ്രതിവര്‍ഷം 10000 സംരംഭങ്ങള്‍ ആരംഭിച്ചിരുന്ന കേരളത്തില്‍ ഫെബ്രുവരി 18 വരെയായി 3,45,000 സംരംഭങ്ങളും 22135 കോടി രൂപയുടെ നിക്ഷേപവും 7,31,652 തൊഴിലും ഈ പദ്ധതിയിലൂടെ സംസ്ഥാനത്തുണ്ടായി.
ഒരു ലക്ഷത്തിലധികം വനിതാ സംരംഭകര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും അഭിമാനകരമായ നേട്ടമാണ്.
പുതിയ കേരളം
കേരളത്തില്‍ വ്യവസായ നടത്തിപ്പിനായി ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ പഴങ്കഥയായി മാറിക്കഴിഞ്ഞു. ഏറ്റവും എളുപ്പത്തില്‍ സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കുന്നതിന് നിയമപരവും സാങ്കേതികവുമായ പിന്‍ബലമൊരുക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിച്ചു.
ഈ സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന ഉത്തരവാദിത്ത നിക്ഷേപ നയം പരിസ്ഥിതിക്ക് അനുയോജ്യമായതും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റിത്തീര്‍ക്കുകയാണ്.
ഇതിനായി പുതിയ വ്യവസായ നയം കൊണ്ടുവന്നു. ലാന്‍റ് ലീസ് പോളിസിയില്‍ മാറ്റം വരുത്തി. ലോജിസ്റ്റിക്സ് പാര്‍ക്ക് പോളിസി കൊണ്ടുവന്നു. എക്സ്പോര്‍ട് പോളിസി രൂപീകരിച്ചു. നിരവധി ഇന്‍സന്‍റീവുകളും സബ്സിഡികളും ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള വ്യവസായ നയം വ്യവസായലോകമാകെ മികച്ച പ്രതികരണത്തോടെ സ്വീകരിച്ചതും ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
ഇനി ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ആണ്. 2025 ഫെബ്രുവരി 21,22 തീയതികളില്‍ സംഘടിപ്പിക്കുന്ന സമ്മിറ്റിനായി 8 മാസം നീണ്ട മുന്നൊരുക്ക പരിപാടികള്‍ ഞങ്ങള്‍ സംഘടിപ്പിച്ചു. ഇത്ര വിപുലമായ മുന്നൊരുക്കം നടത്തിയ മറ്റൊരു നിക്ഷേപ സംഗമവും ഇതിന് മുന്‍പ് നടന്നിട്ടില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ ഒന്നാമതെത്തിയ കേരളത്തിലേക്ക്, ഏറ്റവും മികച്ച ടാലന്‍റ് പൂളുള്ള, ഏറ്റവും മികച്ച കാലാവസ്ഥയുള്ള, ഏറ്റവും മികച്ച കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള കേരളം ലോകത്തിന് മുന്‍പില്‍ വാതില്‍ തുറക്കുകയാണ്. ഈ രണ്ട് ദിവസങ്ങളിലായി കേരളം ലോകത്തെ അതിശയിപ്പിക്കും. കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്നതിനൊപ്പം നിക്ഷേപകരുടെയും സ്വന്തം നാടായി മാറും.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി
കേരളത്തിന്റെ വ്യാവസായിക വളർച്ചക്ക് ശക്തി പകരുമെന്ന് പ്രതീക്ഷ
സർക്കാരിന്റെ പുതിയ വ്യാവസായിക നയത്തിലെ പ്രധാന മേഖലകളിൽ പരമാവധി നിക്ഷേപം സൃഷ്ടിക്കുക എന്നതാണ് വരാനിരിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി (IKGS2025) ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ഉച്ചകോടിക്ക് മുന്നോടിയായി കൊച്ചിയിൽ നടന്ന ചർച്ചയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ വ്യാവസായിക വളർച്ചക്ക് കൂടുതൽ ശക്തിപകരാൻ ഈ ഉച്ചകോടിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 21 മുതല്‍ 22 വരെ കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി നടക്കുന്നത്. വിവിധ മേഖലകളിൽ നിന്നും നിരവധി പ്രതിനിധികളാണ് ഇത്തവണ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്നത്.
ശ്രദ്ധാ കേന്ദ്രങ്ങൾ….
സംരംഭകത്വം വളർത്തുക, അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുക, റോബോട്ടിക് നിർമ്മാണത്തോടുകൂടിയ IR 4.0 തയ്യാറാക്കുക, ഡാറ്റ അനലിറ്റിക്കൽ ഉപകരണങ്ങളുടെ വളർച്ച, ഭാവിയിലെ ജോലികൾക്കായുള്ള പുതിയ മാറ്റങ്ങൾ, ESG തുടങ്ങി നിരവധി മേഖലകളിലേക്കാണ് ഇത്തവണത്തെ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റു മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ് എന്നിവയും ഉൾപ്പെടുന്നു. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ്, നാനോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളും പ്രധാനമാണ്.
സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ സംബന്ധിച്ചും ഭാവിയിലേയ്ക്ക് ഉതകുന്ന തൊഴില്‍ നൈപുണ്യമുമുള്ളവരെ കണ്ടെത്തുന്നതുമെല്ലാം ഉച്ചകോടിയിലെ പ്രധാന പോയിൻ്റാണ്.
മാനവ വിഭവശേഷിയുടെ സമ്പന്നമായ ശേഖരം ഉപയോഗപ്പെടുത്തിക്കൊണ്ട്, വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി മാറാൻ കേരളത്തിന് സാധിക്കുമെന്നാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞത്.
ആഗോള ഐടി കമ്പനികൾക്കുള്ള സോഫ്റ്റ്‌വെയർ വികസന കേന്ദ്രമായി കേരളം ഇതിനകം തന്നെ ഉയർന്നുവന്നിട്ടുണ്ട്. ഓട്ടോമൊബൈൽ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയ്ക്കുള്ള വലിയൊരു സെന്റർ തിരുവനന്തപുരത്ത് ഒരുങ്ങുന്നുണ്ട്.
നിസ്സാൻ, ബിഎംഡബ്ല്യു തുടങ്ങിയ ആഗോള ഓട്ടോമോട്ടീവ് കമ്പനികളുടെ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ
വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്. പ്രാരംഭ ഘട്ടത്തിൽ 10 കമ്പനികൾ ഇതിന് തയ്യാറാണ്. കൂടാതെ, 31 സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ വ്യവസായങ്ങളുടെയും ഒരു പ്രധാന കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. രാജ്യത്തെ മൊത്തം മെഡിക്കൽ ഉപകരണ വിറ്റുവരവിന്റെ 24 ശതമാനവും ലോകത്തിലെ ബ്ലഡ് ബാഗ് ഉൽപാദനത്തിന്റെ 12 ശതമാനത്തിലധികവും കേരളത്തിലാണ് നടക്കുന്നതെന്നും വ്യവസായ മന്ത്രി പറഞ്ഞു.
നിലവിലെ നടപ്പു വർഷത്തിൽ സംരംഭകർക്കായി കേരളം 22,104.42 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. സംസ്ഥാനത്തിന്റെ ആഭ്യന്തര നിക്ഷേപ ശേഷിയിൽ നിന്നാണ് ഈ തുക സമാഹരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന ബിസിനസ് നിർദ്ദേശങ്ങൾ യഥാർത്ഥ പദ്ധതികളാക്കി മാറ്റുന്നുവെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനാണ് (കെ.എസ്.ഐ.ഡി.സി) ഈ ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്യും. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ആഗോള വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കം 2,500 പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.