Newage News
01 Apr 2021
ദില്ലി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം മെയ് അവസാനത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. അടുത്ത 64 ദിവസത്തിനുള്ളിൽ ലേല നടപടികൾ പൂർത്തിയാക്കാനാണ് തിങ്കളാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചതെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പവൻ ഹാൻസ് അടക്കമുള്ള പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യ ഇപ്പോഴും 60000 കോടിയുടെ ബാധ്യതയുള്ള കമ്പനിയാണ്, അതിനാൽ തന്നെ അത് വിറ്റഴിക്കേണ്ടതുണ്ടെന്നും പുരി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം വിമാനക്കമ്പനികൾക്ക് പൂർണതോതിൽ പ്രവർത്തിക്കുന്നതിന് തടസമായിട്ടുണ്ട്. ഈ മാസം അവസാനത്തോടെ 100 ശതമാനം സീറ്റിലും യാത്രക്കാരുമായി വിമാനങ്ങൾക്ക് പറക്കാൻ സാധിക്കുന്നതിന് തടസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ ആഭ്യന്തര സർവീസുകൾ കുറയ്ക്കാൻ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.