Newage News
30 Sep 2020
തിരുവനന്തപുരം: മലയാളിയുടെ മാധ്യമജീവിതത്തെ അടിമുടി മാറ്റിമറിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ ബുള്ളറ്റിൻ സംപ്രേഷണം ആരംഭിച്ചിട്ട് 25 വര്‍ഷം തികയുന്നു. 1995 സെപ്തംബർ 30നു വൈകീട്ട് ഏഴര മണിക്കായിരുന്നു ചരിത്രം കുറിച്ച ആദ്യ സംപ്രേഷണം. ഇന്ത്യയിൽ ആദ്യമായായിരുന്നു ലൈവായി നടന്ന ആ വാർത്താ സംപ്രേഷണം എന്നതും ചരിത്ര പ്രധാനം.
ഫിലിപ്പിൻസിലെ ലുസോൺ ദ്വീപിലെ സുബിക് ബേയിൽ നിന്നായിരുന്നു ആദ്യത്തെ ലൈവ് മലയാള വാർത്താ സംപ്രേഷണം എന്നത് ശ്രദ്ധേയമാണ്. സ്വകാര്യ ചാനലുകൾക്ക് ഇന്ത്യയിൽ ഉപഗ്രഹവുമായി അപ്ലിങ്കിങ് സൗകര്യം ഇല്ലാതിരുന്നതിനാലായിരുന്നു അത്. തുടർന്ന് സിംഗപ്പൂരില്‍ നിന്നായി ഏഷ്യാനെറ്റ് ന്യുസ് സംപ്രേഷണം. 1999ൽ ഇന്ത്യയിൽ അപ്ലിങ്കിങ് അനുവദിച്ചതോടെ ആദ്യം തമിഴ്നാട്ടിലെ കൊരട്ടൂരിൽ നിന്നും ആയി അപ്ലിങ്കിങ്. അധികം വൈകാതെ തിരുവനന്തപുരത്ത് എത്തി.
1993 ൽ ജന്മംകൊണ്ട, മലയാളത്തിലെ ആദ്യത്തെ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിന്റെ വാർത്താവിഭാഗം 2003ൽ 24 മണിക്കൂർ സംപ്രേഷണം ചെയ്യുന്ന സമ്പൂർണ വാർത്താ ചാനലായി. 2009ൽ ഏഷ്യാനെറ്റ് ന്യൂസ് സ്വതന്ത്ര ചാനലായി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ വന്നു.
ഇന്ന് ദൃശ്യമാധ്യമരംഗത്ത് മാത്രമല്ല, വിവിധ ഭാഷകളിലെ ഡിജിറ്റൽ രംഗത്തും ശക്തമായ സാന്നിദ്ധ്യമായി ഏഷ്യാനെറ്റ് ന്യൂസ് എന്ന പേര് സുപരിചിതമായിക്കഴിഞ്ഞു. കന്നഡ ഭാഷയിലെ പ്രമുഖ ചാനലായ സുവർണ ന്യൂസ്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി ഡിജിറ്റൽ പോർട്ടലുകളായ ഏഷ്യാനെറ്റ് ന്യൂസ്.കോം, ഇംഗ്ലീഷില്‍ ന്യൂസെബിള്‍, മൈ നേഷൻ.കോം, കർണാടകത്തിലും ഗോവയിലും പ്രവർത്തിക്കുന്ന ഇൻഡിഗോ റേഡിയോ എന്നിവയൊക്കെ ഏഷ്യാനെറ്റ് ന്യൂസ് കുടുംബാംഗങ്ങളാണ്.