Newage News
05 Oct 2020
കോവിഡ് കാലത്ത് ഭൂരിഭാഗം മേഖലകള്‍ക്ക് തിരിച്ചടി നേരിട്ടെങ്കിലും ചില മേഖലകള്‍ ഇക്കാലത്ത് വളര്‍ച്ച കൈവരിച്ചു. അതില്‍ പ്രധാനമാണ് വാര്‍ത്താ ചാനലുകള്‍. മലയാളം വാര്‍ത്താചാനലുകളെ സംബന്ധിച്ച് ഇക്കാലയളവില്‍ പ്രേക്ഷകര്‍ കൂടുകയാണ് ഉണ്ടായത്. 2020 ജനുവരി മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ വിവിധ മലയാളം ചാനലുകള്‍ റേറ്റിങ്ങില്‍ 80 ശതമാനം മുതല്‍ 400 ശതമാനം വരെ വളര്‍ച്ച കൈവരിച്ചതായി കാണാം. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ വിവിധ വാര്‍ത്താ വിസ്ഫോടനങ്ങള്‍ കൂടി ഉണ്ടായതോടെ പ്രേക്ഷകര്‍ക്ക് വാര്‍ത്ത ചാനലുകള്‍ ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയായി. സ്വപ്ന കേസ്, വെഞ്ഞാറമൂട് ഇരട്ട കൊലപാതകം, പി.എസ്.സി വിവാദം, വിമാന ദുരന്തം, പെട്ടിമുടി ഉരുള്‍പ്പൊട്ടല്‍, ബിനീഷ് കോടിയേരി വിവാദം, മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ ഒപ്പ് ആരോപണം തുടങ്ങിയവ പ്രക്ഷകരെ ടി.വി.യുടെ മുമ്പില്‍ പിടിച്ചിരുത്താന്‍ പോന്നവയായിരുന്നു.
ഇക്കാലയളവില്‍ വലിയൊരു മാറ്റവും വാര്‍ത്താചാനലുകളുടെ കാര്യത്തില്‍ സംഭവിച്ചു. സ്ത്രീ പ്രേക്ഷകര്‍ വിനോദ ചാനലുകള്‍ക്ക് പുറമേ കൂടുതലായി വാര്‍ത്താചാനലുകള്‍ കാണാന്‍ തുടങ്ങി. കോവിഡ് സംബന്ധിച്ച് വാര്‍ത്തകളാണ് സ്ത്രീകളെ വാര്‍ത്ത ചാനലുകളിലേക്ക് ആകര്‍ഷിച്ചത്. ഇതിന്റെ പ്രതിഫലനം പരസ്യങ്ങളിലും പ്രതിഫലിച്ചു. അതുവരെ വാര്‍ത്താചാനലുകളെ അവഗണിച്ചിരുന്ന ചില പരസ്യദാതാക്കള്‍ കോവിഡ് വന്നതോടെ അവരേയും പരിഗണിക്കാന്‍ തുടങ്ങി. സാനിറ്ററി പാഡ്, ഡിഷ് വാഷര്‍, അലക്കുപൊടി തുടങ്ങിയ സ്ത്രീ കേന്ദ്രീകൃത പരസ്യങ്ങളാണ് ഇക്കാലയളവില്‍ വാര്‍ത്താചാനലുകളില്‍ പ്രത്യക്ഷപെടാന്‍ തുടങ്ങിയത്. അതുവരെ പരസ്യദാതാക്കള്‍ വിനോദ ചാനലുകള്‍ക്ക് മാത്രമാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കിയിരുന്നത്. വിനോദ ചാനലുകള്‍ കുത്തകയാക്കിയ ഇത്തരം പരസ്യ വരുമാനത്തിന്റെ ഒരു പങ്ക് തങ്ങള്‍ക്കും ലഭിക്കുന്നത് വാര്‍ത്താചാനല്‍ മേഖലയിലുള്ളവര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ മേഖലയില്‍ നിന്ന് മത്സരം നേരിടുന്ന സാഹചര്യത്തില്‍.
എന്നാല്‍, കോവിഡ് കാലം കഴിയുമ്പോള്‍ സ്ത്രീ പ്രേക്ഷകരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമോയെന്ന ആശങ്കയും മേഖലയിലുള്ളവര്‍ക്കുണ്ട്. വര്‍ഷം ഏകദേശം 700 കോടി രൂപയാണ് മലയാളം ചാനലുകളുടെ പരസ്യവരുമാനം. ഇതില്‍ 150-170 കോടി രൂപയാണ് മലയാളം വാര്‍ത്താ ചാനലുകളുടെ പങ്ക്.
റേറ്റിങ്ങിലും പരസ്യ വരുമാനത്തിലും ഏഷ്യാനെറ്റ് ന്യൂസിന്റെ അപ്രമാദിത്വം തുടരുന്ന കാഴ്ചയാണ് കൊറോണക്കാലത്തും കാണാന്‍ സാധിക്കുന്നത്. സെപ്റ്റംബര്‍ 12 മുതല്‍ 18 വരെയുള്ള ആഴ്ചത്തെ ബാര്‍ക്ക് റേറ്റിങ്ങില്‍ 4,90,45,000 ഇംപ്രഷന്‍സാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. സി.പി.ഐ.എമ്മിന്റെ ബഹിഷ്കരണ ഭീഷണിക്കിടയിലും രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോറിനെക്കാള്‍ 40,50,000 ഇംപ്രഷന്‍സ് അധികം ഏഷ്യാനെറ്റ് ന്യൂസിന് നേടാനായിയെന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് എന്ന ബ്രാന്‍ഡ് നാമത്തിന്മേലുള്ള ജനങ്ങളുടെ വിശ്വാസമാണ് നേട്ടത്തിനു പിന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് ബി.കെ. പറഞ്ഞു. സത്യമായ വാര്‍ത്തകള്‍ മാത്രമേ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുകയുള്ളൂയെന്ന വിശ്വാസം ജനങ്ങളുടെ ഇടയിലുണ്ട്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന യാതൊന്നും തങ്ങള്‍ ചെയ്യാറില്ലെന്നും അതാണ് തങ്ങളുടെ വിജയമെന്നും അദ്ദേഹം പറയുന്നു.
വമ്പന്‍ ജനപ്രീതി ഉള്ളതുകൊണ്ടുതന്നെ ഏഷ്യാനെറ്റാണ് മലയാളം വാര്‍ത്താചാനലുകളില്‍ ഏറ്റവും അധികം പരസ്യനിരക്ക് ഈടാക്കുന്നത്. കോവിഡ് കാലത്ത് പരസ്യനിരക്ക് കുറയ്ക്കാത്ത ഏക മലയാളം വാര്‍ത്താചാനലും ഏഷ്യാനെറ്റ് ന്യൂസ് തന്നെ. കൊറോണ വ്യാപനംമൂലം പരസ്യം നല്കാന് ദാതാക്കള്‍ മടിച്ചിരുന്നു. ഇതിനാല്‍ മറ്റു വാര്‍ത്താചാനലുകള്‍ 50 ശതമാനം വരെയാണ് പരസ്യനിരക്കില്‍ കുറവ് വരുത്തിയത്. കൂടാതെ, പണം അധികം ചെലവഴിക്കാന്‍ ശേഷിയുള്ളവര്‍ കൂടുതല്‍ കാണുന്ന വാര്‍ത്താചാനല്‍ എന്ന ഖ്യാതിയും ഇക്കാര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെ തുണച്ചുവെന്നു വേണം കരുതാന്‍.
തങ്ങളുടെ ചാനലില്‍ പരസ്യം ചെയ്തിട്ട് ഗുണമുണ്ടായിട്ടില്ലെന്ന് ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും വിശ്വസ്തതയുള്ള ബ്രാന്‍ഡുകളുടെ പരസ്യം മാത്രമേ സ്വീകരിക്കാറുള്ളൂവെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത് ട്വന്റി ഫോര്‍ ചാനലാണ്. 4,49,95,000 ഇംപ്രഷന്‍സാണ് ട്വന്റി ഫോറിനുള്ളത്. മനോരമ ന്യൂസ് (3,06,48,000 ഇംപ്രഷന്‍സ്), ജനം ടി.വി. (2,18,55,000 ഇംപ്രഷന്‍സ്), മാതൃഭൂമി ന്യൂസ് (2,17,98,000 ഇംപ്രഷന്‍സ്) എന്നിവരാണ് യഥക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.
കോവിഡ് കാലത്ത് റേറ്റിങ്ങില്‍ മികച്ച വളര്‍ച്ച കൈവരിച്ച ഒരു ചാനല്‍ ട്വന്റി ഫോര്‍ ചാനലാണ്. ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയതും കേരള സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നയം പിന്തുടര്ന്നതും ട്വന്റി ഫോറിന് തുണയായെന്നാണു വിലയിരുത്തല്‍. വാര്ത്താവതാരണത്തിലെ പതിവുളള ഗൗരവ അന്തരീക്ഷത്തിനു ഇളവ് നല്‍കിയത് വിമര്‍ശനം ക്ഷണിച്ചുവരുത്തിയെങ്കിലും ചില വിഭാഗങ്ങളെ ആകര്‍ഷിച്ചുവെന്നാണ് റേറ്റിങ് സൂചിപ്പിക്കുന്നത്.
കോവിഡ് കാലയളവില്‍ തങ്ങള്‍ക്ക് മികച്ച വളര്‍ച്ച ഉണ്ടായതായി ട്വന്റി ഫോര്‍ ചാനല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് അനില്‍ ദേവന് പറഞ്ഞു. ഓഗ്മെന്റഡ് റിയാലിറ്റി ന്യൂസ് റൂമില്‍ ഉപയോഗിച്ചതോടെ സാധാരണക്കാര്‍ക്കും സങ്കീര്‍ണമായ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ മലയാള മനോരമ വാര്‍ത്താചാനല്‍ തുടങ്ങിയപ്പോള്‍ ഏഷ്യാനെറ്റിന് ഭീഷണിയാവുമെന്നായിരുന്നു കരുതിയത്. പ്രാദേശിക വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ മലബാര്‍, മധ്യ കേരളം, തെക്കന്‍ കേരളം എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് അതത് പ്രദേശത്തെ വാര്‍ത്തകള്‍ മാത്രം കാണാന്‍ സൗകര്യമൊരുക്കിയതെല്ലാം ചാനല്‍ തുടങ്ങിയ കാലത്ത് അദ്ഭുതമായിരുന്നു. എന്നാല്‍ ഇതൊന്നും ഏഷ്യനെറ്റിന്റെ അപ്രമാദിത്വത്തെ തകര്‍ക്കാന്‍ പോന്നവയായിരുന്നില്ല. തുടങ്ങിയ കാലം മുതല്‍ റേറ്റിങ്ങില്‍ രണ്ടാം സ്ഥാനം വരെ മാത്രമാണ് മനോരമ ന്യൂസിന് നേടാനായത്. സ്വന്തമായൊരു പത്രം കൂടെയുണ്ടായിട്ടും പരസ്യത്തിലും വരുമാനത്തിലും റേറ്റിങ്ങിലും മുന്‍പന്തിയിലെത്താന്‍ മനോരമയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. സമാന ചരിത്രം തന്നെയാണ് മാതൃഭൂമി ന്യൂസിനും പറയാനുള്ളത്. മാതൃകമ്പനി പത്രം ഇറക്കുന്നുണ്ടെങ്കിലും തുടങ്ങിയ കാലം മുതല്‍ മാതൃഭൂമി ന്യൂസിന് ഒന്നാം സ്ഥാനം കിട്ടാകനിയാണ്.
എന്നാല്‍ റേറ്റിങ് മാത്രം നോക്കിയല്ല, ദാതാക്കള്‍ പരസ്യ നല്‍കുന്നതെന്ന് മാതൃഭൂമി ന്യസ് മീഡിയ സൊലൂഷ്യന്‍സ് ചീഫ് മാനേജര്‍ സന്തോഷ് കുമാര്‍ ജി. പറഞ്ഞു. വാര്‍ത്താചാനലുകളില്‍ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ കാണിക്കുന്നതും പരസ്യദാതാക്കള്‍ ഉള്ളതും കേരളത്തില്‍ മാതൃഭൂമിക്കാണെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കേസ്, നടന് ദിലീപിനെതിരെയുള്ള കേസ് തുടങ്ങിയവയാണ് സമീപകാലത്ത് വാര്‍ത്താചാനലുകളുടെ റേറ്റിങ് കൂട്ടിയ സംഭവ വികാസങ്ങള്‍. അതിനുശേഷം വാര്‍ത്താചാനലുകള്‍ക്ക് ഇത്രയും ജനപ്രീതി വരുന്നത് ഇപ്പോഴാണ്. കോവിഡ് കാലമായതുകൊണ്ട് ജനങ്ങള്‍ വാര്‍ത്തയറിയാന്‍ വാര്‍ത്താചാനലുകള്‍ ഇടയ്ക്കിടെ നോക്കുന്നത് പതിവാക്കിയിരുന്നു. അതിനിടയിലാണ് സ്വര്‍ണക്കടത്ത് കേസ് വരുന്നത്. അതില്‍ സ്ത്രീ സാന്നിധ്യം, മുഖ്യമന്ത്രിയുടെ ഓഫീസ്, രാജ്യസുരക്ഷ തുടങ്ങിയ മാനങ്ങല്‍ കൂടി വന്നതോടെ ജനങ്ങളുടെ താത്പര്യം വര്‍ധിച്ചു. സോളാര്‍ കേസിലും നമ്മള് ഇതേ താത്പര്യം കണ്ടിരുന്നതാണ്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം കടുത്തതോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന് കേരളം ഭരിക്കുന്ന സി.പി.ഐ.എമ്മില്‍ നിന്ന് ബഹിഷ്കരണ ഭീഷണി നേരിടേണ്ടി വന്നത്. എന്നിട്ടും ചാനല്‍ കൂടുതല്‍ പ്രേക്ഷകരെ നേടുകയാണ് ഉണ്ടായത്. അടുത്തകാലം വരെ ഏഷ്യാനെറ്റ് ന്യൂസിനോട് താത്പര്യം കാട്ടാതിരുന്ന ബി.ജെ.പി. പ്രേക്ഷകര്‍ അടക്കമുള്ളവര്‍ ചാനലിലേക്ക് തിരികെ വന്നുവെന്നാണ് വിലയിരുത്തല്‍. ചാനലിനെതിരെ സി.പി.ഐ.എം ബഹിഷ്കരണം ആഹ്വാനം നടത്തിയതോടെ സ്വര്‍ണക്കടത്ത് അടക്കമുള്ള സംഭവവികാസങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഏഷ്യാനെറ്റ് ന്യൂസാണെന്ന ധാരണയും പരക്കെയുണ്ടായി. ഇതും ചാനലിനെ തുണച്ചു.
കൂടാതെ, ഏഷ്യാനെറ്റ് ന്യൂസ് ഇക്കാലയളവില്‍ നടത്തിയ വാര്‍ത്താപരമ്പരകളും ജനശ്രദ്ധ നേടുകയുണ്ടായി. അതില്‍ പ്രധാനമാണ് പി.എസ്.സി. ക്രമക്കേടുകളും അനധികൃത നിയമനങ്ങളെക്കുറിച്ചും നടത്തിയ പരമ്പര. ഭരണകക്ഷിയായ സി.പി.ഐ.എം പിന്‍വാതിലിലൂടെ ബന്ധുകള്‍ക്കും സ്വന്തക്കാര്‍ക്കുമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിയമനങ്ങള്‍ നല്കിയപ്പോള് ആയിരങ്ങളുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നമാണ് ഇല്ലാതായത്. കുത്തിയിരുന്ന് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടും അനധികൃത നിയമനം നടന്നതോടെ യുവജനങ്ങള്‍ക്ക് ജോലി ലഭിക്കില്ലെന്ന സ്ഥിതി ആയി. പല റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയും പലര്‍ക്കും വയസ് അധികമാവുകയും ചെയ്തു. പി.എസ്.സി നിയമന ഉത്തരവ് കാത്തിരുന്ന പലരുടേയും കണ്ണീര്‍ക്കഥ പറഞ്ഞത് ജനങ്ങളെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്. വിഷയം രാഷ്ട്രീയ ചര്‍ച്ച ആവുകയും മറ്റു ചാനലുകള്‍ക്ക് ഇത് ഏറ്റെടുക്കേണ്ടതായി വരുകയും ചെയ്തു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ 18,600 പേര്‍ക്ക് സ്ഥിരം, താത്കാലിക, കരാര്‍ നിയമനങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അവസാനം പ്രഖ്യാപിക്കേണ്ട സ്ഥിതിയും വന്നു. സാധാരണക്കാര്‍ക്ക് പ്രതീക്ഷ പകര്‍ന്ന ഈ പ്രഖ്യാപനത്തില്‍ ഏഷ്യാനെറ്റ് എന്ന ചാനല്‍ വഹിച്ച പങ്ക് വലുതാണ്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ അപ്രാപ്യമായ വിദ്യാര്‍ഥികളുടെ പരമ്പരയും എടുത്തുപറയത്തക്കതാണ്. ക്ലാസുകള്‍ ഹൈടെക്ക് ആയി ഉയര്‍ന്നപ്പോള്‍ ആരും ശ്രദ്ധിക്കാത്ത കാര്യമായിരുന്നു ഓണ്‍ലൈന്‍ ക്ലാസുകള്‍ അപ്രാപ്യമായ വിദ്യാര്‍ഥികളുടെ അവസ്ഥ. പണത്തിന്റെ കുറവ്, സാങ്കേതിക വിദ്യ കടന്നുചെല്ലാത്ത ഉള്‍പ്രദേശങ്ങള്‍, റേഞ്ച് മുറിയുന്ന അവസ്ഥ തുടങ്ങീ നിരവധി പ്രശ്നങ്ങള്‍ ജനസമക്ഷം കൊണ്ടുവന്ന പരമ്പരയായിരുന്നു അത്. ഇതേത്തുടര്‍ന്ന് പല സന്നദ്ധ സംഘടനകളും വ്യക്തികളും ഇത്തരം വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും മൊബൈല്‍ ഫോണ്‍, ടാബ് ലെറ്റ് തുടങ്ങിയവ നല്ക്കുകയുമുണ്ടായി.
കൂടാതെ, വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നീറിപുകയുന്ന വന്യമൃഗശല്യത്തെക്കുറിച്ചും നിരവധി റിപ്പോര്‍ട്ടുകളാണ് ഇക്കാലയളവില്‍ ചാനലില്‍ വന്നത്. വനാതിര്‍ത്തിയിലെ വന്യമൃഗശല്യത്തെക്കുറിച്ച് പലരും ചെറിയ രീതിയില്‍ വാര്‍ത്താ കൊടുക്കാറുണ്ടെങ്കിലും ഇത്ര വിപുലമായി രീതിയില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യധാര ചാനലില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പൊതുമണ്ഡലത്തില്‍ കൊണ്ടുവരുന്നതാണ് യഥാര്‍ഥ മാധ്യമധര്‍മ്മമെന്ന് തെളിയിക്കുന്ന സംഭവങ്ങളായിരുന്നു ഇവയൊക്കെ. ഏഷ്യാനെറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ ജനപക്ഷത്തോടുള്ള കൂറ് നമ്മുക്ക് എപ്പോഴും കാണാന്‍ സാധിക്കും. കൂടാതെ, രാജ്യത്തോടുള്ള സ്നേഹവും ചാനല്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളില്‍ ദേശ സ്നേഹം ഊട്ടി ഉറപ്പിക്കാന്‍ തുടങ്ങിയ പരിപാടിയാണ് 'പ്രൗഡ് ടു ബി ഇന്ത്യന്‍.' വിദേശ ഇന്ത്യന്‍ കുട്ടികള്‍ക്ക് രാജ്യത്തോട് വലിയ താത്പര്യമില്ലയെന്ന കാര്യം ബോധ്യപ്പെട്ടപ്പോഴാണ് ചാനല്‍ ഇങ്ങനെയൊരു പരിപാടിയെക്കുറിച് ആലോചിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. വിജയികളാകുന്നവര്‍ക്ക് റിപ്ലബിക് ഡേ പരേഡും ഇന്ത്യയിലെ വിവിധ ഇടങ്ങള്‍ കാണാനുള്ള അവസരവുമാണ് സമ്മാനം. എട്ട് വര്‍ഷം മുമ്പ് തുടങ്ങിയ പരിപാടിയില്‍ പങ്കെടുത്ത പല വിദേശ മലയാളികളുടെ കുട്ടികളും പിന്നീട് ജീവിക്കാന്‍ ഇന്ത്യ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നത് പരിപാടിയുടെ വിജയമായി കണക്കാക്കുന്നു. ഈ കുട്ടികളില്‍ പലരും പരിപാടിയില്‍ പങ്കെടുക്കുന്നതുവരെ ഇന്ത്യ സന്ദര്‍ശിക്കുകയോ ഇന്ത്യയെ പുച്ഛത്തോടെ കാണുന്നവരുമാണ് എന്നതാണ് കൗതുകരമായി കാര്യം. കൂടാതെ, ഈ വര്‍ഷം കാര്‍ഗില്‍ വിജയ് ദിവസ് വിപുലമായ രീതിയില്‍ കൊണ്ടാടുകയുമുണ്ടായി.
വാര്‍ത്താചാനലിന്റെ പ്രധാന കര്‍ത്തവ്യമായ വാര്ത്താവിതരണത്തിനപ്പുറം മറ്റു മേഖലയിലുള്ളവരെ വളര്തതാന് ശ്രമിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസിനെ വേറിട്ടു നിര്‍ത്തുന്ന കാര്യമാണ്. കൊച്ചു ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കാന്‍ യങ് സയിന്റിസ്റ്റ് അവാര്‍ഡ്, ആതുര ശുശ്രൂഷ രംഗത്ത് മികവിന് നഴ്സിങ് എക്സലന്‍സ് അവാര്‍ഡ്, ഇടത്തരം, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എസ്.എം.ഇ. അവാര്‍ഡ് തുടങ്ങിയവ ഉദാഹരണം. മറ്റു ചാനലുകള്‍ മടിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിയതും ചാനലിന്റെ ജനപ്രീതി കൂട്ടുന്ന ഘടകങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ ബുള്ളറ്റിന് സംപ്രേഷണം ആരംഭിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞ മാസം തികഞ്ഞു. 1995 സെപ്റ്റംബര്‍ 30-നായിരുന്നു ആദ്യ സംപ്രേഷണം. ഈ 25 വര്‍ഷത്തിനിടയ്ക്ക് ലോകത്തിലെ മറ്റോരു ചാനലിനും അവകാശപ്പെടാനില്ലാത്ത ഒരു കാര്യം കേരളത്തിലെ ഒരു ചാനലായ ഏഷ്യാനെറ്റ് ന്യൂസ് നേടുകയുണ്ടായി. സാന്താ ക്ലോസിന്റെ നാടായ ഫിന്‍ലാന്‍ഡിലെ റോവനെമിയില് സ്ഥിതി ചെയ്യുന്ന സാന്താ ക്ലോസ് ഗ്രാമം സന്ദര്‍ശിക്കുന്ന ആദ്യ ടി.വി. ചാനല്‍ ഏഷ്യാനെറ്റ് ന്യൂസാണ്. 2010ല്‍ ചാനല്‍ സംപ്രേഷണം ചെയ്ത സാന്താ യാത്ര എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
വാര്‍ത്താവതരണത്തില്‍ മാത്രമല്ല, പരസ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പുതുമ പരീക്ഷിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. അടുത്തിടെ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ലയിച്ചപ്പോള്‍ ഒരു ദിവസം മുഴുവന്‍ അവരുടെ പരസ്യം മാത്രം കാണിക്കുന്ന 'റോഡ്ബ്ലോക്ക്' എന്ന രീതി വിജയകരമായി നടപ്പാക്കിയ രാജ്യത്തെ ചുരുക്കം ചാനലുകളില്‍ ഒന്നാണ് ഏഷ്യാനെറ്റ്. അതുപോലെ 'എല്‍' എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ ആകൃതിയില്‍ സ്ക്രീനില്‍ പരസ്യങ്ങള്‍ ആദ്യമായി കാണിക്കാന്‍ തുടങ്ങിയ മലയാള ചാനലും ഏഷ്യാനെറ്റ് ന്യൂസാണ്.
ഭരണകക്ഷിയില്‍ നിന്ന് ബഹിഷ്കരണ ഭീഷണി നേരിടുമ്പോഴും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. എന്തു വന്നാലും സാധാരണക്കാര്‍ക്കായി നിലകൊള്ളുക എന്ന ഉറച്ച നിലപാട്. അതിനൊപ്പം അവതരണത്തിലെ പുതുമയും നല്ല ഉള്ളടക്കവും കൂടി ആയതോടെ വിജയം സുനിശ്ചിതമായി. ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യ കൂടി വരുന്നതോടെ മറ്റു ചാനലുകള്‍ക്ക് ഒന്ന് മത്സരിക്കാനുള്ള സാധ്യത കൂടി അടയുമെന്നാണ് അണിയറ സംസാരം.