10 Dec 2019
ന്യൂഏജ് ന്യൂസ്: ഒരു രാജ്യത്തിനെതിരെ അപ്രതീക്ഷിതമായി വാണിജ്യ യുദ്ധമുണ്ടായാല്‍ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടേണ്ടിവരിക എന്നതിന്റെ പേടിപ്പിക്കുന്ന ഉദാഹരണമാണ് ചൈനയിലിപ്പോള്‍ നടക്കുന്നത്. അമേരിക്ക-ചൈന വാണിജ്യയുദ്ധം കുറച്ചുനാളായി തുടരുകയാണ്. അമേരിക്കന്‍ ടെക്നോളജിയെ ആശ്രയിച്ചിരുന്ന തങ്ങള്‍ക്ക് അധികം താമസിയാതെ വന്‍തിരിച്ചടി നേരിടാമെന്ന തിരിച്ചറിവില്‍ അവരിപ്പോള്‍ ഏകദേശം രണ്ടു കോടി കംപ്യൂട്ടറുകള്‍ മാറ്റിവയ്ക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഉടന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സർക്കാർ തലത്തിലടക്കം പ്രശ്നങ്ങള്‍ സൃഷ്ടിക്കാമെന്നു മനസ്സിലായതോടെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളിൽ എല്ലാ കംപ്യൂട്ടറുകളും മാറ്റാനൊരുങ്ങുകായാണ് ചൈന.
'ഫോര്‍ച്യൂണ്‍' പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സർക്കാർ ഏജന്‍സികളുടെയടക്കം ആഭ്യന്തര ഉപയോഗത്തിലിരിക്കുന്ന രണ്ടു കോടി കംപ്യൂട്ടറുകളാണ് എത്രയും പെട്ടെന്ന് ചൈന മാറ്റിവയ്ക്കാനൊരുങ്ങുന്നതെന്നാണ് പറയുന്നത്. വാണിജ്യ പ്രതിസന്ധിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ നിലപാടില്‍ ഒരിളവും വരുത്തിയിട്ടില്ല എന്നതാണ് ഇനി കാര്യങ്ങള്‍ കൈവിട്ടുപോയേക്കുമെന്ന ചിന്തയിലേക്ക് ചൈനയെ നയിച്ചതെന്നു പറയുന്നു. ടെക്നോളജി രംഗത്ത് ചൈന കൈവരിച്ച മുന്നേറ്റം അമേരിക്കയുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു. തങ്ങളുടെ കമ്പനികള്‍ക്കും മറ്റും ഉൽപ്പന്നങ്ങള്‍ ഉണ്ടാക്കിക്കിട്ടാനുളള ഒരു നിര്മാണപ്പറമ്പ് എന്ന നിലയില്‍ നിന്ന് ചൈന വളര്‍ന്നത് അമേരിക്കയ്ക്ക് ആശങ്ക പടര്‍ത്തുന്നുണ്ട്.
സ്വന്തം ടെക്നോളജിയിലേക്കു മാറാന്‍ ചൈന ഇപ്പോള്‍ തന്നെ പല പരീക്ഷണങ്ങളും തുടങ്ങിക്കഴിഞ്ഞുവെന്ന് ഫോര്‍ച്യൂണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ നൂറിലേറെ പ്രൊജക്ടുകളിലാണ് പുതിയ കംപ്യൂട്ടിങ് രീതികള്‍ നടപ്പിലാക്കി തുടങ്ങിയിരിക്കുന്നത്. പല ഓഫിസുകളോടും പൊതുമേഖലാ സ്ഥാപനങ്ങളോടും പുതിയ ടെക്നോളജി കൊണ്ടുവരാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന ആവശ്യപ്പെട്ടു കഴിഞ്ഞതായി ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ സാങ്കേതികവിദ്യയെ ആശ്രിയിക്കുന്നത് അതിവേഗം കുറച്ചുകൊണ്ടുവരാനാണ് അവശ്യപ്പെട്ടിരിക്കുന്നത്. വിദേശ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും ഒരു നിശ്ചിത സമയത്തിനുള്ളില്‍ മുഴുവനായും ഒഴിവാക്കിയെടുക്കാനാണ് ചൈനയുടെ ശ്രമം.
തങ്ങളുടെ ടെക്നോളജി സ്വാതന്ത്ര്യം 2025 ലെങ്കിലും കൈവരിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യമത്രെ. തങ്ങളുടെ സർക്കാർ തലത്തിലെ ഹാര്‍ഡ്വെയറിന്റെ 30 ശതമാനമെങ്കലും 2020ല്‍ തന്നെ മാറ്റിവയ്ക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 50 ശതമാനം മാറ്റം 2021ല്‍ കൊണ്ടുവരാനും 2022ല്‍ സുപ്രധാനമായ മിക്ക മേഖലകളിലും സ്വന്തം ഉൽപ്പന്നങ്ങൾ വയ്ക്കാനുമാണ് രാജ്യം ശ്രമക്കുന്നത്.
സാമ്പത്തികം, ഊര്‍ജ്ജം, ടെലികോം മേഖലകള്‍ ചൈനയുടെ സ്വന്തം പ്രൊഡക്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടെസ്റ്റിങ് നടത്തുകയാണിപ്പോള്‍. ചൈനയിലെ ബാങ്കുകള്‍ ഐബിഎമ്മിന്റെയും (IBM) ഓറക്കിളിന്റെയും ഹാര്‍ഡ്വെയറാണ് ഉപയോഗിക്കുന്നത്. ഇവ സമ്പൂര്‍ണ്ണമായും ചൈനാ നിര്‍മിത ഹാര്‍ഡ്വെയറിലേക്ക് താമസിയാതെ മാറ്റും. അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവുമധികം അനുഭവിച്ച സ്വാകാര്യ കമ്പനിയാണ് വാവെയ്. ട്രംപ് ഭരണകൂടം വാവെയ് കമ്പനിയോട് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം പുതിയ സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് കമ്പനിയുടെ ആഗോള തലത്തിലുള്ള വളര്‍ച്ചയ്ക്ക് തടയിട്ടു എന്നാണ് ഏറ്റവും പുതിയ കണക്കുകളെ ഉദ്ധരിച്ചു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ചൈനയിലെ തങ്ങളുടെ പ്രിയം കൂടിയതിനാൽ കമ്പനിക്ക് വില്‍പ്പനയില്‍ കാര്യമായ തളര്‍ച്ച നേരിട്ടിട്ടുമില്ല.
ചൈന നേരിടുന്ന പ്രതിസന്ധി ഓരോ രാജ്യത്തെയും ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. ചൈനയെ പോലെ തന്നെ റഷ്യയും സ്വന്തം സോഫ്റ്റ്വെയര് വേണമെന്ന ചിന്തയിലാണ്. സ്വന്തം മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമുണ്ടാക്കാന്‍ സെയിൽഫിഷ് ഒഎസ് അറോറ ഒഎസ് (Aurora OS) എന്ന പേരില്‍ ടെസ്റ്റു ചെയ്യുകയാണ് റഷ്യ. അറോറ ഒഎസ് റഷ്യയ്ക്കു വേണ്ടി ടെസ്റ്റു ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കുന്നതോ അമേരിക്ക തുരത്താന്‍ ശ്രമിച്ച വാവെയും. ഇന്ത്യയും സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം എന്ന ആശയത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചനകള്‍.