Newage News
25 Nov 2020
ബ്യൂനസ് ഐറിസ്: അര്‍ജന്റീനിയന്‍ ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ ചികിത്സയ്ക്കു ശേഷം രണ്ടാഴ്ചയായി വീട്ടിൽ വിശ്രമത്തിലായിരുന്നു. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. അപ്രതീക്ഷിതമായി മരണമെത്തിയത്. ലോകംകണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരമായാണ് മറഡോണ പരിഗണിക്കപ്പെടുന്നത്.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം, നൂറ്റാണ്ടിന്റെ ഫുട്ബോള്‍ കളിക്കാരന്, കാല്പന്തിന്റെ ദൈവം എന്നീ പേരുകളാണ് ലോകം ഡിയഗോയ്ക്ക് ചാര്‍ത്തി നല്‍കിയത്. ബ്യൂണസ് അയേഴ്സിലെ തെരുവുകളിൽനിന്ന് ഫുട്ബോൾ ലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവെന്ന സ്ഥാനത്തെത്തിയ അർജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. അർജൻറീനയുടെ ദേശീയ ടീമിലൂടെ ലോക ഫുട്ബാൾ ആരാധകരുടെ മനസ് കീഴടക്കിയ അദ്ദേഹം 1986ൽ അർജന്റീനയെ ലോകകപ്പ് ജേതാക്കളാക്കി.
അർജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസി(Lanus)ൽ 1960 ഒക്ടോബർ 30ന് ആയിരുന്നു മറഡോണയുടെ ജനനം. പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മൽസരത്തോടെ രാജ്യാന്തര അരങ്ങേറ്റം. കുറിയവനെങ്കിലും മിഡ്ഫീൽഡിലെ കരുത്തുറ്റ താരമായി മാറഡോണ മാറി. 1978ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോൾ മറഡോണയായിരുന്നു നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി. 1982 ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986ൽ അർജന്റീനയെ മറഡോണ ഏറെക്കുറെ ഒറ്റയ്ക്ക് ലോകചാംപ്യൻ പട്ടത്തിലേക്കു നയിച്ചു. ആ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോൾഡൻ ബൂട്ട് പുരസ്കാരവും നേടി.
അർജന്റീനയ്ക്കായി ആകെ 21 ലോകകപ്പ് മത്സരങ്ങളിൽനിന്ന് എട്ട് ഗോളുകൾ. നാലു ലോകകപ്പുകളിൽ പങ്കെടുത്ത (1982, 86, 90, 94)മാറഡോണ അർജന്റീനയ്ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചു, ഇതിൽനിന്ന് 34 ഗോളുകൾ. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. 2000ൽ ഫിഫയുടെ തിരഞ്ഞെടുപ്പിൽ നൂറ്റാണ്ടിന്റെ ഫുട്ബോൾ താരം പെലെയായിരുന്നെങ്കിലും ഫിഫയുടെ വെബ്സൈറ്റിലൂടെ ആരാധകർ ഏറ്റവും കൂടുതൽ വോട്ട് നൽകിയത് മറഡോണയായ്ക്കായിരുന്നു. 78,000 വോട്ടുകൾ മറഡോണ നേടിയപ്പോൾ പെലെയ്ക്ക് 26, 000 വോട്ടുകളേ കിട്ടിയിരുന്നുള്ളു.
ബൊക്കാ ജൂനിയേഴ്സ്, നാപ്പോളി, ബാഴ്സലോണ തുടങ്ങി വമ്പൻ ക്ലബുകൾക്കായും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്. അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന് ടീമായ ജിംനാസിയ വൈ എസ്ഗ്രിമയുടെ പരിശീലകനായിരിക്കെയാണ് അന്ത്യം.
Content Highlights: Diego Maradona Argentine legend passes away aged 60