Newage News
03 Nov 2020
ന്യൂഡൽഹി: ലോകത്ത് പഞ്ചസാര ഉപഭോഗം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. രാജ്യത്തെ ജനങ്ങളിൽ ഭൂരിപക്ഷവും പഞ്ചസാര കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. പ്രതിശീർഷ ഉപഭോഗം ആഗോള ശരാശരിയായി ഉയർന്നാൽ ആഭ്യന്തര ആവശ്യം പ്രതിവർഷം 5.2 ദശലക്ഷം ടൺ ആയി ഉയരുമെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സുധാൻഷു പാണ്ഡെ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യത്തിലും അമിതവണ്ണത്തിലും പഞ്ചസാര മൂലമുണ്ടാകുന്ന മാറ്റങ്ങൾ സൂക്ഷ്മപരിശോധനക്ക് വിധേയമാകുന്ന കാലത്താണ് ഇന്ത്യയിൽ ഇതിന്റെ ഉപഭോഗം വർധിച്ചു വരുന്നത്. കൂടുതൽ മധുരപലഹാരങ്ങൾ കഴിക്കാൻ ഇന്ത്യയിലെ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നതായാണ് വിവരം.
പഞ്ചസാരയുടെ അമിത ഉപഭോഗം കുറക്കാൻ ശ്രമിക്കുമ്പോൾ രാജ്യത്തെ മില്ലുകൾ ഉപഭോഗം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സബ്സിഡിയില്ലാതെ ആഗോള വിപണിയിൽ പഞ്ചസാര വിൽക്കാൻ ഇന്ത്യക്ക് സാധിക്കില്ലെന്നാണ് ഉയർന്ന ഉൽപാദനചെലവ് ചൂണ്ടിക്കാട്ടുന്നത്.
മില്ലുകൾ അവരുടെ സംരംഭം മുന്നോട്ടു കൊണ്ടു പോകുന്നതിന്റെ ഭാഗമായി ആഭ്യന്തര ആവശ്യക്കാരെ ലക്ഷ്യമിട്ട് വർക് ഷോപ്പുകളും വെബിനാറുകളും അടക്കം ഓൺലൈൻ പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ വഴി പോഷകാഹാര വിദഗ്ധർ, പൊതുജനാരോഗ്യ വിദഗ്ധർ, എന്ഡോക്രിനോളജിസ്റ്റുകൾ അടക്കമുള്ളവർ അവരുടെ അറിവുകൾ വിവരിക്കുന്നു.
മസ്തിഷ്ക ശക്തി, പേശി ഊർജം, ശരീര കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിലേക്ക് പോകുന്ന എല്ലാ പ്രകൃതിദത്ത പ്രക്രിയകൾ എന്നിവക്ക് ഏറ്റവും പ്രിയപ്പെട്ട ഉറവിടമാണ് പഞ്ചസാരയെന്ന് ഇന്ത്യൻ പഞ്ചസാര മിൽസ് അസോസിയേഷൻ അവകാശപ്പെടുന്നു. പഞ്ചസാരയിലെ കലോറിക്ക് തുല്യമാണ് ഭക്ഷണത്തിലുള്ള കലോറികൾ. കലോറി വേണ്ടത്ര കത്തിക്കാതിരിക്കുകയോ വളരെയധികം കഴിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് ശരീരഭാരം വർധിക്കുന്നതെന്നും അസോസിയേഷൻ പറയുന്നു.
ലോകത്തെ രണ്ടാമത്തെ പഞ്ചസാര ഉൽപാദക രാജ്യം കൂടിയാണ് ഇന്ത്യ. 2019-20 ൽ 5.65 ദശലക്ഷം ടൺ റെക്കോർഡ് കയറ്റുമതിയാണ് ഇളവുകളുടെ സഹായത്തോടെ ഇന്ത്യ നടത്തിയത്. ആസ്ട്രേലിയ, ബ്രസീൽ, ഗ്വാട്ടിമാല എന്നിവരാണ് എതിരാളികൾ. 2020-21ൽ 6 ദശലക്ഷം ടൺ കയറ്റുമതി ചെയ്യാനാണ് മില്ലുകൾ ലക്ഷ്യമിടുന്നത്. നല്ല മഴ ലഭിക്കുന്നതോടെ ഉൽപാദനം 13 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ.