Newage News
20 Jan 2021
വിവരച്ചോർച്ചയുടെ കാലത്ത്, വിവരങ്ങൾ ചോരാതെ, വിവരങ്ങൾ തിരയാൻ സേർച്ച് എൻജിനും ആപ്പുമായി മലയാളി യുവ സംരംഭകൻ. വിവര തിരച്ചിലുകളിലെ സ്വകാര്യത പരസ്യ സാധ്യതകൾക്കുൾപ്പെടെ ബഹുരാഷ്ട്ര കമ്പനികൾ ദുരുപയോഗിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യതക്ക് ഊന്നൽ നൽകി ഡൂഡോ.ഇൻ (doodo.in) എന്ന പേരിൽ സേർച്ച് എൻജിനും ആപ്പും അവതരിപ്പിക്കുന്നതെന്ന് അമേരിക്കയിൽ താമസിക്കുന്ന കോട്ടയം പാമ്പാടി സ്വദേശി നിഷാദ് ബാലൻ പറയുന്നു. ഗൂഗ്ൾ ഉൾപ്പെടെയുള്ള സേർച്ച് എൻജിനുകളിൽ കയറി എന്തെങ്കിലും വിവരങ്ങൾ തിരഞ്ഞാൽ മാർക്കറ്റിങ് സാധ്യതയുള്ളതാണെങ്കിൽ അവ അപ്പോൾതന്നെ ബന്ധപ്പെട്ട കമ്പനികൾക്കെല്ലാം പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഇതാണ് പിന്നീട് പരസ്യ പോപ്പ് അപ്പുകളായും മറ്റും നമ്മുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഉൾപ്പെടെ നിറയുന്നത്. അതുകൊണ്ട് യു.എസിലും യൂറോപ്പിലുമെല്ലാം ഇത്തരം ശല്യങ്ങളില്ലാതെ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്ന സേർച്ച് എൻജിനുകൾക്കാണ് പ്രിയം കൂടി വരുന്നത്.
തെരച്ചിലുകളുടെ സ്വഭാവ വിശകലനത്തിലൂടെ കമ്പനികൾ നടത്തുന്ന പരസ്യ പ്രചാരണത്തിനും കണ്ടൻറ് സജക്ഷനുകൾക്കും ബദലായാണ് ഡക്ഡക്ഡോ, ക്യുവാൻഡ്.കോം പോലുള്ളവയെ അവിടെ ആളുകൾ സ്വീകരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നവർ കുറവാണ്. ബഹുരാഷ്ട്ര കുത്തകകളുടെ ചൂഷണത്തിനു ബദലായി പല രാജ്യങ്ങളും തദ്ദേശീയമായ സേർച്ച് എൻജിനുകൾക്കും പ്രാധാന്യം നൽകുന്നുണ്ട്. റഷ്യയുടെ യാൻഡെക്സ്.കോമും ചൈനയുടെ ബൈഡുവും മറ്റും ഇത്തരത്തിൽ തദ്ദേശീയമായി വൻതോതിൽ ജനപ്രിയം ആർജിച്ച സേർച്ച് എൻജിനുകളാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാർക്കായി ഒരു സവിശേഷ സേർച്ച് എൻജിൻ എന്ന നിലയിൽ ഡൂഡോ വികസിപ്പിച്ചതെന്ന് നിഷാദ് പറയുന്നു. മറ്റ് സേർച്ച് എൻജിനുകളിൽനിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ വിവരങ്ങൾ സേവ് ചെയ്യുന്നില്ല എന്നതാണ് ഡൂഡോയുടെ പ്രത്യേകത. ഹിന്ദിയിൽ തിരയുക എന്നർഥമുള്ള ഡൂംഡോ എന്ന വാക്കിൽനിന്നാണ് സേർച്ച് എൻജിന് പേര് സ്വീകരിച്ചത്. ഡൂഡോ േഗ്ലാബൽ ഇനീഷ്യേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ തുടങ്ങിയ സ്റ്റാർട്ടപ് സംരംഭം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സ്വതന്ത്ര ഐ.ടി വിദഗ്ധരുടെ സാങ്കേതിക പിന്തുണയിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ പരീക്ഷണ അടിസ്ഥാനത്തിലുള്ള ബീറ്റ പതിപ്പാണ് ലഭ്യം. ബ്രേവ്, ബിങ് പോലെ ഈ രംഗത്തെ സാങ്കേതിക ഭീമന്മാരുമായി സഹകരണത്തിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് നിഷാദ് ബാലൻ പറയുന്നു.