Newage News
27 May 2020
മലയാള സിനിമകളുടെ ഓൺലൈൻ റിലീസിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഇന്നത്തെ സംയുക്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിൽ തീരുമാനം. അതേസമയം, ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചയിൽ നിന്ന് രണ്ട് സംഘടനകൾ വിട്ടുനിന്നു.
മലയാള സിനിമയിലെ ഓൺലൈൻ റിലീസ് വിവാദങ്ങൾക്ക് തുടക്കമിട്ട വിജയ് ബാബു വിഷയം ചർച്ച ചെയ്യാതെയായിരുന്നു ചലച്ചിത്ര സംഘടനകളുടെ യോഗം. ഒടിടി റിലീസ് തടസപ്പെടുത്താൻ സാധിക്കില്ലെന്ന് വിലയിരുത്തിയ യോഗത്തിൽ ഓൺലൈൻ റിലീസിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ തീരുമാനമായി. എന്നാൽ ഇവ എന്തൊക്കെയാണെന്ന് പിന്നീട് തീരുമാനിക്കും.
മലയാളത്തിൽ നിലവിൽ തടസപ്പെട്ട് കിടക്കുന്ന 66 സിനിമകളുടെ നിർമാതാക്കൾക്ക് കത്തയച്ചിട്ടുണ്ട്. ഇവരിൽ ടി ടി റിലീസിന് താത്പര്യം ഉള്ള നിർമാതാക്കൾ ഈ മാസം 30ന് മുൻപായി വിവരം അറിയിക്കണം. അവരിൽ നിന്ന് ലഭിക്കുന്ന മറുപടി അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. എന്തുകൊണ്ട് സിനിമ ഓടിടി പ്ലാറ്റഫോമിൽ റിലീസ് ചെയുന്നു എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കണം.
സിയാദ് കോക്കർ പ്രസിഡൻ്റായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ലിബർട്ടി ബഷീറിൻ്റെ ഫിലിം എക്സിബിറ്റേഴ്സ് സംഘടനയും ചർച്ചയിൽ നിന്നും വിട്ടു നിന്നു. ഓൺലൈൻ റിലീസ് വിവാദങ്ങൾക്ക് സംയുക്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലും വ്യക്തമായ പരിഹാരമായില്ല.
ഫിലിം ചേംബർ പ്രസിഡന്റ് കെ വിജയകുമാർ, നിർമാതാക്കളുടെ സംഘടനയെ പ്രതിനിധികരിച്ച് പ്രസിഡന്റ് എം രഞ്ജിത്ത്, ആന്റോ ജോസഫ്, തിയേറ്റർ ഉടമകളെ പ്രധിനിധികരിച്ച് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ചർച്ചയ്ക്കെത്തിയിരുന്നു.