ഡൽഹി: നേപ്പാളിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ജലവൈദ്യുത നിലയം വികസിപ്പിക്കുന്നതിന് എൻഎച്ച്പിസിയുമായി കരാർ ഒപ്പിട്ട് നേപ്പാൾ സർക്കാർ. ഈ പദ്ധതി നടപ്പിലാക്കാൻ ഒരു ചൈനീസ് സ്ഥാപനം മുന്നോട്ട് വരുകയും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു. ചൈനീസ് കമ്പനി പിന്മാറി വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ എൻഎച്ച്പിസി പദ്ധതി വികസിപ്പിക്കാനായി കരാർ ഒപ്പിട്ടത്.
വെസ്റ്റ് സെറ്റി (750 മെഗാവാട്ട്), എസ്ആർ 6 (450 മെഗാവാട്ട്) എന്നീ രണ്ട് പദ്ധതികൾക്കായുള്ള സാധ്യത, പാരിസ്ഥിതിക ആഘാതം, ഭൂമിയിലെ വെള്ളപ്പൊക്കം, നിർമാണച്ചെലവ് തുടങ്ങിയ വിശദാംശങ്ങളുടെ പഠനവുമായി ബന്ധപ്പെട്ടാണ് എൻഎച്ച്പിസി ലിമിറ്റഡ് ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചത്. നേപ്പാളിലെ ഏറ്റവും വികസിത മേഖലയ്‌ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന വെസ്റ്റ് സെതി നദിയിലാണ് രണ്ട് പ്ലാന്റുകളും സ്ഥാപിക്കേണ്ടത്.
ചൈനയിലെ ഏറ്റവും വലിയ ജലവൈദ്യുത ഡെവലപ്പറായ ത്രീ ഗോർജസ് ഇന്റർനാഷണൽ കോർപ്പറേഷൻ പ്ലാന്റുകൾ വികസിപ്പിക്കുന്നതിനായി മുന്നോട്ട് വന്നിരുന്നു, എന്നാൽ നിബന്ധനകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ നേപ്പാൾ 2017 ൽ കരാർ റദ്ദാക്കിയിരുന്നു. അതേസമയം സമാനമായ ഭൂപ്രദേശങ്ങളിൽ ഇത്തരം പദ്ധതികൾ വികസിപ്പിച്ചതിന്റെ മികച്ച ട്രാക്ക് റെക്കോർഡ് എൻഎച്ച്‌പിസിക്കുണ്ട്.
കിഴക്കൻ നേപ്പാളിലെ അരുൺ നദിയിൽ 1.04 ബില്യൺ ഡോളർ ചെലവിൽ കമ്പനി ഇതിനകം തന്നെ 900 മെഗാവാട്ട് ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നുണ്ട്. ഫണ്ടുകൾ, സാങ്കേതിക പരിജ്ഞാനം എന്നിവയ്ക്കുള്ള അഭാവം കാരണം നിലവിൽ നേപ്പാൾ 2000 മെഗാവാട്ട് അല്ലെങ്കിൽ മൊത്തം ജലവൈദ്യുത സാധ്യതയുടെ 5% ൽ താഴെ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.