ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് രാവിലെ 11ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ആയിരിക്കും കേന്ദ്ര ബജറ്റിന്റെ ഊന്നൽ എന്നാണു സൂചന.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം.
രാഷ്ട്രപതി പ്രസംഗത്തിൽ 8 തവണയാണ് ‘മിഡിൽ ക്ലാസ്’ എന്ന വാക്ക് ആവർത്തിച്ചത്. സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ഇടത്തരക്കാർക്ക് ഐശ്വര്യമുണ്ടാകട്ടെയെന്ന ആശംസയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നേർന്നത്.
എന്തെല്ലാമാണു ബജറ്റില്‍ കാത്തുവച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലാണു രാജ്യം. ആദായനികുതിയില്‍ മാറ്റമുണ്ടാകുമോ എന്നാണ് ഇടത്തരം വരുമാനക്കാര്‍ ഉറ്റുനോക്കുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു സാധ്യത കുറവാണെന്നാണു നിഗമനം.
കേരളം 24000 കോടി രൂപയുടെ പ്രത്യേക പാക്കേജും വയനാടിനു മാത്രമായി 2000 കോടി രൂപയും ചോദിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിനു തുടങ്ങുന്ന അടുത്ത സാമ്പത്തികവർഷം (2025–26) ഇന്ത്യയുടെ സാമ്പത്തികവളർച്ച 6.3– 6.8% ആയിരിക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ സാമ്പത്തികസർവേ റിപ്പോർട്ട്.
ഇതോടെ തുടർച്ചയായ രണ്ടാം വർഷവും 7 ശതമാനത്തിന് താഴെയായിരിക്കും രാജ്യത്തിന്റെ വളർച്ചയെന്ന് ഏറക്കുറെ വ്യക്തമായി.