മുംബൈ: മൾട്ടിപ്ലെക്‌സ് ഓപ്പറേറ്റർമാരായ പിവിആറും ഇനോക്സ് ലെയ്ഷറും തമ്മിലുള്ള ലയന കരാറിനെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ച് കൺസ്യൂമർ യൂണിറ്റി & ട്രസ്റ്റ് സൊസൈറ്റി (സിയുടിഎസ്). ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് സിയുടിഎസ്.
ഈ ലയന കരാർ ഫിലിം എക്‌സിബിഷൻ വ്യവസായത്തിൽ മത്സര വിരുദ്ധ ഫലങ്ങൾ ഉണ്ടാക്കുമെന്ന് സിയുടിഎസ് ആരോപിച്ചു. വികസിത വിപണികൾക്ക് പുറമെ ടയർ III, IV, V നഗരങ്ങളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി 1,500-ലധികം സ്‌ക്രീനുകളുള്ള രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖല സൃഷ്ടിക്കുന്നതിനുള്ള ലയനം മാർച്ച് 27-ന് പിവിആറും ഇനോക്സ് ലെയ്ഷറും പ്രഖ്യാപിച്ചിരുന്നു.
യഥാക്രമം പിവിആർ, ഇനോക്സ് എന്നിങ്ങനെ തുടരുന്നതിന് നിലവിലുള്ള സ്‌ക്രീനുകളുടെ ബ്രാൻഡിംഗിനൊപ്പം സംയുക്ത സ്ഥാപനത്തിന് പിവിആർ-ഇനോക്സ് ലിമിറ്റഡ് എന്ന് പേരിടുമെന്നും, ലയനത്തിന് ശേഷം പുതിയ സിനിമാശാലകൾ തുറക്കുമെന്നും മാർച്ച് 27ന് കമ്പനികൾ അറിയിച്ചിരുന്നു.
നിർദിഷ്ട ലയനം ഉപഭോക്താക്കൾക്കുള്ള ചോയ്‌സുകൾ കുറയ്ക്കുന്നതിനും ഉയർന്ന ടിക്കറ്റ് നിരക്കുകൾക്കും കാരണമാകുമെന്ന് സിയുടിഎസ് ഗ്രൂപ്പ് അവകാശപ്പെട്ടു. അതേസമയം ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ പിവിആർ ഇനോക്സ് എന്നിവ തയ്യാറായില്ല.
ജൂലൈയിലാണ് പരാതി നൽകിയതെന്നും സിസിഐയിൽ നിന്നുള്ള തുടർ നടപടികൾ അറിയാൻ കാത്തിരിക്കുകയാണെന്നും സിയുടിഎസ് പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ എൻഎസ്ഇ, ബിഎസ്ഇ എന്നിവയിൽ നിന്ന് നിർദിഷ്ട ലയനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.