മുംബൈ: ഗ്രീൻ യൂണിറ്റിലെ ന്യൂനപക്ഷ ഓഹരി വിൽക്കാൻ നീക്കം നടത്തി എൻടിപിസി. ഇതുമായി ബന്ധപ്പെട്ട് കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (സിപിപിഐബി), ആർസെലോർ മിത്തൽ, മലേഷ്യയിലെ പെട്രോണാസ്, ബ്രൂക്ക്ഫീൽഡ് തുടങ്ങിയവരുൾപ്പെടെ ഉള്ള പ്രമുഖ നിക്ഷേപകരിൽ നിന്ന് എൻടിപിസിക്ക് 13 ബിഡുകൾ ലഭിച്ചു.
കൂടാതെ ഇന്ത്യയിലെ എൻഐഐഎഫ്, അബുദാബിയിൽ ലിസ്റ്റ് ചെയ്ത ടിഎക്യുഎ എന്നിവയും കമ്പനിയുടെ ഓഹരി ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവരിൽ ഉൾപ്പെടുന്നതായി ഒരു കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. ന്യൂനപക്ഷ ഓഹരി വിൽപ്പനയ്ക്ക് പിന്നാലെ ഗ്രീൻ എനർജി വിഭാഗത്തിന്റെ പ്രാരംഭ പബ്ലിക് ഓഫറിങ് നടത്താൻ എൻടിപിസി ഉദ്ദേശിക്കുന്നു.
തങ്ങളുടെ ഇഒഐക്ക് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും. താല്പര്യം പ്രകടിപ്പിച്ചവരിൽ നിന്നുള്ള ലേലം ഒരു മാസത്തിനുള്ളിൽ നടക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വില്പനയ്ക്ക് പുറമെ സെയിൽ പവർ കമ്പനി ലിമിറ്റഡ്, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ (നീപ്‌കോ), പവർ ട്രേഡിംഗ് വിഭാഗമായ എൻവിവിഎൻ എന്നിവയുടെ ഓഹരികൾ വിൽക്കുന്ന കാര്യവും എൻടിപിസി പരിഗണിക്കുന്നുണ്ട്.
കൂടാതെ ഒരു സ്വകാര്യ പ്ലേസ്‌മെന്റിലൂടെ 2,000 കോടി രൂപയുടെ ഇക്വിറ്റി സമാഹരിക്കാൻ എൻടിപിസി പദ്ധതിയിടുന്നു. 2032 ആകുമ്പോഴേക്കും 130 GW മൊത്തം ശേഷിയിൽ 60 GW പുനരുപയോഗ ഊർജം കൂട്ടിച്ചേർക്കാൻ എൻടിപിസി ഗ്രീൻ എനർജി ലക്ഷ്യമിടുന്നു.