ഡൽഹി: ഒലയുടെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ അടുത്തിടെ യുഎസിലെ സാൻഫ്രാൻസിസ്‌കോയിൽ വച്ച് ഉന്നത ഉബർ എക്‌സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയതായി ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഒലയും ഉബറും സാധ്യമായ ലയനത്തിനായി ചർച്ചകൾ നടത്തിവരികയാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കമ്പനിയുടെ നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ലയനത്തിന് പ്രേരിപ്പിച്ചപ്പോഴും നാല് വർഷം മുമ്പ് ഇരു കമ്പനികളും സംഭാഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ അന്ന് ഒരു ഇടപാടും നടന്നില്ല. നിലവിൽ ഉബറും ഒലയും വളർച്ചാ പ്രതിസന്ധി നേരിടുന്നതിനാൽ ലയനത്തിനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ക്യാബ് ഹെയ്‌ലിംഗ് കമ്പനികൾ പരസ്പരം ശക്തമായി മത്സരിക്കുകയും ഡ്രൈവർ ഇൻസെന്റീവുകൾക്കും യാത്രക്കാർക്കുള്ള കിഴിവുകൾക്കുമായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുകയും ചെയ്തു.
എന്നിരുന്നാലും, പ്രതിസന്ധി മൂലം ഒല അതിന്റെ ദ്രുത ഡെലിവറി, യൂസ്ഡ് കാർ ബിസിനസുകൾ ഇതിനകം തന്നെ അടച്ചുപൂട്ടി. കൂടാതെ ചെറുതാക്കിയ ടീമിനൊപ്പം അതിന്റെ പ്രധാന മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു. അതേസമയം, ഇരു കമ്പനികളും തമ്മിലുള്ള ചർച്ചകളെക്കുറിച്ചോ അഗർവാളിന്റെ സന്ദർശനത്തെക്കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് ഉബർ മറുപടി നൽകിയില്ല.