
വാഷിങ്ടൺ: ചൈനീസ് കമ്പനികൾ തങ്ങളുടെ എഐ ടൂളുകൾ വികസിപ്പിക്കുന്നതിനും ഈ മേഖലയിൽ മുന്നേറ്റം കൈവരിക്കുന്നതിനുമായി തങ്ങൾ വികസിപ്പിച്ച സംവിധാനങ്ങൾ ഉപയോഗിക്കുകയാണെന്ന് ചാറ്റ് ജി.പി.ടിയുടെ ഉടമസ്ഥരായ ഓപ്പൺ എ.ഐ പരാതിപ്പെട്ടു.
ചാറ്റ് ജി.പി.ടിയുടെ അതേ സ്വഭാവത്തിലുള്ള ചൈനീസ് ആപ്പായ ‘ഡീപ്‌സീക്കിന്റെ’ വരവ് ഓപ്പൺ എ.ഐ ഉൾപ്പെടെയുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ നില പരുങ്ങലിലാക്കിയിരുന്നു.
ഓപ്പൺ എ.ഐയുടെ ഡേറ്റ നിയമവിരുദ്ധമായി മറ്റു കമ്പനികൾ ഉപയോഗിച്ചോ എന്ന കാര്യം ‘മൈക്രോസോഫ്റ്റ്’ അന്വേഷിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഓപ്പൺ എ.ഐയിൽ പ്രധാന നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്.
അതേസമയം ഡീപ്സീക്കിന്റെ വരവിന് മുന്നിൽ അടിതെറ്റിയവരിൽ എ.ഐ കമ്പനികൾക്കുപുറമെ എൻവിഡിയ പോലുള്ള വൻകിട ചിപ്പ് നിർമാതാക്കളായ ടെക് കമ്പനികളുമുണ്ട്.
ടെക് മേഖലക്കൊപ്പം ഓഹരി വിപണികളും ഡീപ്സീക്കിന്റെ വരവിൽ ആടിയുലഞ്ഞതായാണ് റിപ്പോർട്ട്. വിപണിമൂല്യത്തിൽ ലോകത്തെ ഒന്നാമത്തെ കമ്പനിയായ എൻവിഡിയ ഒറ്റ ദിവസം കൊണ്ടാണ് മൂന്നാം സ്ഥാനത്തെത്തി.