
വാഷിങ്ടണ്‍: യുഎസ് ഭരണകൂടവും ഗൂഗിളും തമ്മിലുള്ള ആന്റി ട്രസ്റ്റ് കേസിന്റെ ഫലമായി ഗൂഗിള്‍ ക്രോം ബ്രൗസർ വില്‍ക്കാൻ ആല്‍ഫബെറ്റ് നിർബന്ധിതരായാല്‍ ക്രോം ബ്രൗസർ ഏറ്റെടുക്കാൻ താത്പര്യം അറിയിച്ച് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് കമ്പനിയായ ഓപ്പണ്‍ എഐ.
കേസിലെ വിചാരണയ്ക്കിടെയാണ് ചാറ്റ് ജിപിടിയുടെ പ്രൊഡക്‌ട് മേധാവി നിക്ക് ടർലി ക്രോം ബ്രൗസർ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാല്‍ കേസില്‍ വിചാരണ നടന്നുവരികയാണ്, നിലവില്‍ ക്രോം ബ്രൗസർ വില്‍ക്കാൻ ഗൂഗിള്‍ തയ്യാറാവുകയോ കമ്പനിയോട് കോടതി അതിന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
ഗൂഗിളിന്റെ വിപണിയിലെ കുത്തക അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം കമ്പനിയെ വിഭജിക്കുകയാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് കോടതിയെ അറിയിച്ചത്.
വെബ് സെർച്ച് രംഗത്ത് ഗൂഗിളിന്റെ കുത്തക അവസാനിപ്പിച്ച് ശരിയായ മത്സരം പുനഃസ്ഥാപിക്കണമെങ്കില്‍ ഗൂഗിളിന്റെ ക്രോം ബ്രൗസർ വില്‍ക്കാൻ കമ്പനിയെ നിർബന്ധിക്കണമെന്നും എതിരാളികളായ മറ്റ് കമ്പനികള്‍ക്ക് വിപണിയില്‍ അവസരം നല്‍കണമെന്നും യുഎസ് ആവശ്യപ്പെട്ടു.
ഓണ്‍ലൈൻ സെർച്ച് വിപണിയും സെർച്ച് ടെക്സ്റ്റ് പരസ്യങ്ങളും ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തകവത്കരിച്ചുവെന്ന് കൊളംബിയ ജില്ലാ കോടതി വിധിച്ചിരുന്നു.
ഒരു വർഷത്തെ വാദപ്രതിവാദത്തിനുശേഷമാണ് ജഡ്ജി അമിത് മേത്ത കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് വിധിപ്രസ്താവിച്ചത്.
ഈ കേസില്‍ മികച്ച പരിഹാരം തീരുമാനിക്കുന്നതിന് സർക്കാരിന്റെയും കമ്പനിയുടെയും വാദം കേള്‍ക്കുകയാണ് കോടതി.