
തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ബൈജൂസ് ലേണിംഗ് ആപ്പ് കൂപ്പുകുത്തിയതോടെ അവസരം കൊയ്ത് മറ്റ് ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകൾ.
120ലധികം രാജ്യങ്ങളിൽ വേരുറപ്പിച്ചിരുന്ന ബൈജൂസിൽ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ച് ഒരു വർഷത്തിനിടെ 100ലേറെ പുതിയ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകളാണ് വിപണിയിൽ എത്തിയിട്ടുള്ളത്.
ഇവയ്ക്ക് രാജ്യത്താകെ എട്ട് കോടിയിലധികം ഉപഭോക്താക്കളുണ്ടെന്നാണ് വിവരം.
15 കോടിയിലധികം ഉപഭോക്താക്കൾ ഉണ്ടായിരുന്ന ബൈജൂസിൽ നിന്ന് വലിയൊരു ശതമാനം മറ്റ് ആപ്പുകളിലേയ്ക്ക് ചേക്കേറിയിട്ടുണ്ട്. പുതിയ ആപ്പുകൾക്ക് പുറമേ ബൈജൂസിനൊപ്പം കിടപിടിക്കാൻ ശ്രമിച്ച അൺഅക്കാഡമി, വേദാന്തു പോലുള്ള ആപ്പുകളും നേട്ടം കൊയ്യുകയാണ്.
സ്കൂൾ, കോളേജ് ക്ലാസുകളിലെ സിലബസുകൾക്ക് പുറമേ പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ്, സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷകൾക്കും ക്ലാസുകൾ ഓൺലൈൻ വഴി എടുക്കുന്നുണ്ട്.
ബൈജൂസിൽ നിന്ന് രാജി വച്ചതും പുറത്തുപോയതുമായ ജീവനക്കാരും മറ്റ് ആപ്പുകളിൽ അഭയം തേടിയിട്ടുണ്ട്. കോഴ്സുകൾക്ക് അമിതമായി പണം വാങ്ങിക്കുന്നുണ്ടെന്ന് മുമ്പ് തന്നെ രക്ഷിതാക്കൾ പരാതിപ്പെട്ടിട്ടുണ്ട്.
ബൈജൂസിന്റെ പകുതി വിലയ്ക്ക് മെച്ചപ്പെട്ട സേവനമാണ് മറ്റ് ആപ്പുകളുടെ വാഗ്ദാനം. സ്കൂളുകൾ തുറന്നതോടെ ഓൺലൈൻ ക്ലാസുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുമെന്ന് പൊതുവേ കരുതിയിരുന്നെങ്കിലും ഹൈബ്രിഡ് പഠനരീതി പിന്തുടരുന്നവർ ധാരാളമാണ്.
വീട്ടമ്മമാരാണ് ഉപഭോക്താക്കളിൽ വലിയൊരു ശതമാനവും.