ചെന്നൈ: രാജ്യത്ത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ പുതിയ സംപ്രേഷണനയം രൂപവത്കരിക്കാൻ നടപടി ആരംഭിച്ചതായി കേന്ദ്രമന്ത്രി എൽ. മുരുകൻ പറഞ്ഞു.
ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ സ്വയംനിയന്ത്രണത്തിനുള്ള നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നയം കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു.
പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി നയത്തിന്റെ കരട് ലഭ്യമാക്കിയിട്ടുണ്ട്. ഇൗ അഭിപ്രായങ്ങൾ പരിഗണിച്ചതിനുശേഷം പാർലമെന്റിൽ നയം അവതരിപ്പിക്കും. എഫ്.എം. റേഡിയോ സംബന്ധിച്ച പരിപാടിയിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സാധാരണ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ സിനിമ സംപ്രേഷണംചെയ്യുമ്പോൾ അതിന്റെ ഉള്ളടക്കം, ലക്ഷ്യമാക്കുന്ന പ്രേക്ഷകരുടെ പ്രായം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ തരംതിരിക്കാറുണ്ട്. അക്രമദൃശ്യങ്ങളുണ്ടെങ്കിൽ മുന്നറിയിപ്പുനൽകുകയും ചെയ്യും.
18 വയസ്സ് കഴിഞ്ഞവരെ ഉദ്ദേശിച്ചുള്ളതാണെങ്കിൽ അതും വെളിപ്പെടുത്തും. എന്നാൽ, ഇത്തരം സ്വയംനിയന്ത്രണ നടപടിക്രമങ്ങൾ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ പാലിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ടെന്നും അതിനാലാണ് നയം രൂപവത്കരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതിന് എഫ്.എം. റേഡിയോകൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചകൾ നടക്കുകയാണെന്നും മുരുകൻ പറഞ്ഞു.