ന്യൂഡല്‍ഹി: നിക്ഷേപം ഉയര്‍ത്തി പ്രമുഖ ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. ഓയോയുടെ ഇന്നൊവേഷന്‍ പാര്‍ട്ണറായ റിതേഷ് അഗര്‍വാളിന്റെ റെഡ്‌സ്പ്രീംഗില്‍ നിന്നാണ് ഓയോ 500 കോടിയായി നിക്ഷേപം ഉയർത്തിയത്.
ഓയോയുടെ ആഗോളതലത്തിലുള്ള വിപുലീകരണത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയാവും ഫണ്ട് ഉപയോഗിക്കുക. അവിവാഹിതര്‍ക്ക് മുറി അനുമതിക്കില്ലായെന്നത് ഉള്‍പ്പെടെ ഓയോ നയം മാറ്റത്തിന് പിന്നാലെയാണ് നിക്ഷേപം സംബന്ധിച്ച റിപ്പോര്‍ട്ടും പുറത്ത് വരുന്നത്.
ഓയോയില്‍ റിതേഷ് അവര്‍വാളിന്റെ രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. 2024 ആഗസ്റ്റില്‍ റിതേഷ് 175 മില്ല്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് അടുത്തിടെ ഓയോയുടെ റേറ്റിംഗ് ബി 3 യില്‍ നിന്നും ബി 2 വിലേക്ക് ഉയര്‍ത്തിയിരുന്നു.
ഇത് ഓയോയുടെ മൂല്യം 3.97 ബില്യണ്‍ ഡോളറായി ഉയരാനും കാരണമായി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഓയോ സാമ്പത്തികവളര്‍ച്ച നേടിയിരുന്നു. ഫ്‌ളാറ്റ് റവന്യൂ സ്‌കെയിലില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടും, ഓയോയ്ക്ക് 16 ശതമാനം ചെലവ് കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു.
അതിന്റെ ഫലമായി ഇക്കാലയളവില്‍ 230 കോടിയുടെ ലാഭം ഓയോ നേടിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലും ഓയോ ഈ ലാഭം നിലനിര്‍ത്തുകയുമുണ്ടായി.
പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നയപ്രകാരം ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല. ഈ വര്‍ഷം മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് മാറ്റങ്ങള്‍ ആദ്യം നിലവില്‍ വരിക. പുതിയ മാറ്റം അനുസരിച്ച് ഓയോയില്‍ റൂമെടുക്കാന്‍ വരുന്ന ദമ്പതികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ ചെക്കിന്‍ സമയത്ത് ഹാജരാക്കണം. ഓണ്‍ലൈന്‍ ബുക്കിങ്ങിലും ഇത് ബാധകമായിരിക്കും.
പുതിയ നിയമങ്ങള്‍ അനുസരിച്ച് ദമ്പതികള്‍ക്ക് ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഓയോ അറിയിച്ചു.