
പാക്കിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അവശ്യവസ്തുക്കളുടെ ഉള്‍പ്പെടെയുളള വില ജനങ്ങള്‍ക്ക് താങ്ങാവുന്നതിനും അധികമാണ്. ഇപ്പോളിതാ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി ഇന്ധനവിലയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരി 16 മുതല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ പെട്രോളിയം, എണ്ണ എന്നിവയുടെ വില വീണ്ടും വര്‍ദ്ധിച്ച് ഏകദേശം 272 രൂപയായിയിരുന്നു. പെട്രോള്‍ വില 12.8 ശതമാനം അഥവാ 32.07 രൂപ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതായത് ഒരു ലിറ്ററിന് വില ഏകദേശം 282 പാകിസ്ഥാന്‍ രൂപയിലേക്ക് എത്തും. അതുപോലെ, ഡീസല്‍ വില 295.64 ആയി ഉയര്‍ന്നേക്കാം.
പാക്കിസ്ഥാന്‍ കറന്‍സിയില്‍ ഇടിവുണ്ടായതും എണ്ണ ഇറക്കുമതിച്ചെലവ് വര്‍ധിച്ചതും കാരണം പാക്കിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചുകാലമായി കുതിച്ചുയരുകയാണ്. ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 15 വരെ പെട്രോള്‍ ഡീസല്‍ വില ലിറ്ററിന് 35 രൂപയോളം വര്‍ധിപ്പിച്ചിരുന്നു.
പെട്രോളിനും ഡീസലിനും മാത്രമല്ല പാലും മാംസവും ഉള്‍പ്പെടെയുള്ള മറ്റ് അവശ്യസാധനങ്ങളുടെ വിലയും പാക്കിസ്ഥാനില്‍ കുതിച്ചുയരുകയാണ്. രാജ്യത്തെ പൗരന്മാര്‍ നിലവില്‍ ഒരു ലിറ്ററിന് 210 രൂപ നിരക്കിലാണ് പാല്‍ വാങ്ങുന്നത്.
അതേസമയം ഒരു കിലോ കോഴിയിറച്ചിക്ക് 700-800 രൂപയാണ് വില. എല്ലില്ലാത്ത മാംസത്തിന്റെ വില 1,000-1,100 വരെയായി ഉയര്‍ന്നു.
പാക്കിസ്ഥാനി കറൻസി (പാകിസ്ഥാൻ രൂപ) ഡോളറിനെതിരെ 275 ആയി കുറഞ്ഞു. ഇത് എക്കാലത്തെയും താഴ്ന്ന നിലയാണ്. ഭക്ഷണവും, പാനീയങ്ങളും ഉൾപ്പെടെ എല്ലാറ്റിനും ആകാശത്തോളം വില ഉയർന്നു കഴിഞ്ഞു.
പണപ്പെരുപ്പം 27 ശതമാനത്തിലേറെയായി. ഫോറിൻ എക്സ്ചേഞ്ച് റിസർവ് 1998ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഇത് നിലവിൽ 3 ബില്യൺ ഡോളർ മാത്രമാണ്.
മറ്റൊരു വശത്ത് പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി തകരുകയാണ്, രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥ എപ്പോൾ വേണമെങ്കിലും പാപ്പരാകാം. എന്നാൽ സൈന്യത്തെ ഭയന്ന് നേതാക്കൾ ഇതുവരെ ഒന്നും മിണ്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ പാകിസ്ഥാൻ സൈന്യത്തിന് നേരെയും ചോദ്യങ്ങൾ ഉയരുകയാണ്.
ഇമ്രാൻ ഖാനും മുൻ കരസേനാ മേധാവി ജനറൽ ബജ്‌വയും തമ്മിൽ നടക്കുന്ന വാക്‌പോരാണ് പുതിയ വിവാദം.