
കൊച്ചി: കേരളത്തിന്റെ വികസനക്കുതിപ്പിന് പുത്തനുണർവേകാൻ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ ഇന്നലെയാരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐകെജിഎസ്) 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തം. ജർമനി, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് സമ്മേളനത്തിന്റെ പങ്കാളികളാവുന്നത്.
ഓരോ രാജ്യത്തിന്റെയും പ്രതിനിധികളുടെ അവതരണവും സംഗമത്തിൽ നടക്കും. വിദേശ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ചകളുമുണ്ട്. എഐ ആൻഡ് റോബട്ടിക്സ്, എയ്റോസ്പേസ് ആൻഡ് ഡിഫൻസ്, ലോജിസ്റ്റിക്സ്, മാരിടൈം ആൻഡ് പാക്കേജിങ്, ഫാർമ-മെഡിക്കൽ ഉപകരണങ്ങൾ- ബയോടെക്, പുനരുപയോഗ ഊർജം, ആയുർവേദം, ഫുഡ്ടെക്, മൂല്യവർധിത റബർ ഉൽപന്നങ്ങൾ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, മാലിന്യസംസ്കരണം എന്നിവയാണ് ഉച്ചകോടിയിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മേഖലകൾ.
വിവിധ വേദികളിൽ 28 സെഷനുകളിലായി ചർച്ചകളിൽ ഇരുന്നൂറിലേറെ പ്രഭാഷകർ. ഷാർജ, അബുദാബി, ദുബായ്, സ്വിസ്, ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സാംസ്കാരിക സന്ധ്യയും വിനോദ പരിപാടികളുമുണ്ടാകും.
10 വകുപ്പുകൾ 10 ബി2ബി സാധ്യതകൾ അവതരിപ്പിക്കും. നിക്ഷേപ നിർദേശങ്ങളുമായി എത്തുന്ന സംരംഭകരുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്ന സാധാരണ രീതി ഉണ്ടാവില്ലെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. പകരം താത്പര്യപത്രങ്ങൾ മാത്രമേ ഉണ്ടാവൂ. അവ യാഥാർഥ്യമാക്കാൻ പരമാവധി ശ്രമിക്കും.