
മുൻനിര അരി ഉത്പാദകരായ പവിഴം ഗ്രൂപ്പിനെ തങ്ങളുടെ രാജ്യത്ത് വൻതോതിൽ നെൽകൃഷി ആരംഭിക്കാൻ ക്ഷണിച്ച് സിംബാബ്‌വെ സർക്കാർ. അൻപതിനായിരത്തിൽ പരം ഏക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിക്കാനുള്ള ക്ഷണപത്രവുമായി സിംബാബ്‌വെ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം പെരുമ്പാവൂരിലെ പവിഴം ഗ്രൂപ്പിന്റെ ആസ്ഥാനവും അരി ഉല്പാദന ഫാക്ടറിയും സന്ദർശിച്ചു.
വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോഡിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് സന്ദർശനം നടത്തിയത്. ട്രേഡ് കമ്മീഷണർ ബൈജു മോഹൻ കുമാർ ക്ഷണപത്രം പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ. പി. ആന്റണിക്ക് കൈമാറി. രാജ്യത്തു ആദ്യമായാണ് ഒരു അരി ഉത്പാദക സ്ഥാപനത്തിന് വിദേശ രാജ്യത്തു നിന്നും ഇത്തരത്തിലുള്ള അവസരം ലഭിക്കുന്നതെന്ന് പവിഴം ഗ്രൂപ്പ് വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ മട്ട അരി ഉത്പാദകരായ പവിഴം കാർഷിക മേഖലയുടെ പുരോഗതിക്കായി നടത്തുന്ന ഇടപെടലുകൾ, സംഭാവനകൾ, ഗവേഷണം എന്നിവ പരിഗണിച്ചാണ് നെൽകൃഷി ആരംഭിക്കാനായി സിംബാബ്‌വെയിലേക്ക് ക്ഷണിച്ചതെന്ന് മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോഡി അറിയിച്ചു.
സിംബാബ്‌വെ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചതായും അവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നെൽവിത്ത്, മണ്ണിന് അനുയോജ്യമായ വളം, യന്ത്രങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള പഠനങ്ങൾ ഉടനെ ആരംഭിക്കുമെന്നും ചെയർമാൻ എൻ. പി. ജോർജ്ജും എംഡി എൻ. പി. ആൻ്റണിയും പറഞ്ഞു. അടുത്ത ആറുമാസത്തിനുള്ളിൽ നെൽകൃഷി ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുവരും വ്യക്തമാക്കി.
പവിഴം ഗ്രൂപ്പ് ഡയറക്ടർമാരായ റോയ് ജോർജ്, ഗോഡ്‌വിൻ ആന്റണി, എൽദോസ് കുന്നപ്പള്ളി എംഎൽഎ, കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മായ ഉണ്ണികൃഷ്ണൻ, മെമ്പർ എം. ഒ. ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.