
ക്രോം ബ്രൗസർ വില്‍ക്കാൻ യുഎസ് ഫെഡറല്‍ കോടതി ഗൂഗിളിനെ നിർബന്ധിക്കുന്ന സാഹചര്യമുണ്ടാകാൻ ബ്രൗസർ വാങ്ങാൻ തയ്യാറാണെന്നറിയിച്ച് എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി രംഗത്ത്.
ആമസോണിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ ചീഫ് ബിസിനസ് ഓഫീസർ ദിമിത്രി ഷെവലെൻകോയാണ് കോടതിയിലെത്തി താത്പര്യം അറിയിച്ചത്. ക്രോമിന്റെ ഗുണമേന്മ കുറയ്ക്കാതെയും പണം ഇടാക്കാതെയും ക്രോം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.
വെബ് സെർച്ച് രംഗത്ത് ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തക ഇല്ലാതാക്കാനുള്ള പരിഹാരമെന്നോണം ഗൂഗിള്‍ സേവനങ്ങളെ വിഭജിക്കണമെന്ന ആവശ്യമാണ് യുഎസ് നീതിന്യായ വകുപ്പ് കോടതിയില്‍ ഉന്നയിച്ചത്. ക്രോം ബ്രൗസർ വില്‍ക്കാൻ കമ്പനിയെ നിർബന്ധിക്കണമെന്നുമാണ് യുഎസ് ജില്ലാ കോടതി ജഡ്ജി അമിത്ത് മേത്തയോട് ആവശ്യപ്പെട്ടത്.
എഐ രംഗത്ത് ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തകയ്ക്കെതിരെ മൊഴി നല്‍കാനാണ് യുഎസ് നീതിന്യായ വകുപ്പ് പെർപ്ലെക്സിറ്റിയുടെ ഷെവലെൻകോയെ കോടതിയില്‍ ഹാജരാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.
ആൻഡ്രോയിഡ് ഫോണുകളില്‍ പെർപ്ലെക്സിറ്റി എഐ ഡിഫോള്‍ട്ട് എഐ അസിസ്റ്റന്റ് ആക്കി സെറ്റ് ചെയ്യുന്നതിനുള്ള സെറ്റിംഗ്സ് നാവിഗേഷൻ എത്രത്തോളം സങ്കീർണമാണെന്ന് ഷെവലെൻകോ കോടതിയില്‍ വിശദീകരിച്ചു.
ഡിഫോള്‍ട്ട് അസിസ്റ്റന്റ് സെറ്റ് ചെയ്താലും ഹേയ് ഗൂഗിള്‍ പോലുള്ള വേക്ക് വേർഡ് ഉപയോഗിച്ച് പെർപ്ലെക്സിറ്റി അസിസ്റ്റന്റിനെ ആക്ടിവേറ്റ് ചെയ്യാൻ ആൻഡ്രോയിഡ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൂഗിളുമായി കരാറിലുള്ള ഫോണ്‍ നിർമാതാക്കളുമായി പെർപ്ലെക്സിറ്റി എഐയെ ഫോണിലെ ഡിഫോള്‍ട്ട് എഐ അസിസ്റ്റന്റ് ആക്കുന്നതിന് കരാറിലേർപ്പെടുന്നത് വലിയ പ്രയാസമാണെന്നും അദ്ദേഹം ആരോപിച്ചു.
ഗൂഗിളിനെ എതിർത്ത് തങ്ങളുമായി കരാറിലേർപ്പെട്ടാല്‍ ഗൂഗിള്‍ കമ്പനികള്‍ക്കുള്ള ലാഭവിഹിതം തടയുമോ എന്ന് അവർ ഭയപ്പെടുന്നുണ്ടെന്നും ഷെവലെൻകോ ആരോപിക്കുന്നു.
ഗൂഗിളിന്റെ വ്യവസ്ഥകളില്‍ നിന്ന് പുറത്തുകടക്കാൻ പ്രയാസമുള്ളതിനാല്‍ കമ്പനികള്‍ക്ക് സമ്മതമാണെങ്കില്‍ പോലും പെർപ്ലെക്സിറ്റിയെ ഡിഫോള്‍ട്ട് അസിസ്റ്റന്റാക്കാൻ മാർഗമില്ലെന്നും ഷെവലെൻകോ പറഞ്ഞു.
അതേസമയം, പെർപ്ലെക്സിറ്റി എഐയെ ഡിഫോള്‍ട്ട് എഐ അസിസ്റ്റന്റായി സെറ്റ് ചെയ്യുന്നതിന് സാംസങ്ങ്, മോട്ടോറോള എന്നീ കമ്പനികളുമായി പെർപ്ലെക്സിറ്റി കരാറിലെത്തിയതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. കരാർ നിലവില്‍ വന്നാല്‍ ജെമിനൈ എഐയുടെ സ്ഥാനത്താണ് പെർപ്ലെക്സിറ്റി എഐ എത്തുക.
പെർപ്ലെക്സിറ്റിയെ പോലെ ക്രോം വാങ്ങാൻ താത്പര്യം അറിയിച്ച് ഓപ്പണ്‍ എഐയും രംഗത്തുവന്നിട്ടുണ്ട്. അതേസമയം ഓപ്പണ്‍ എഐ ക്രോമിനെ ഏറ്റെടുത്താല്‍ ക്രോമിന്റെ ഓപ്പണ്‍സോഴ്സ് സ്വഭാവം നിലനിറുത്തുമോ എന്ന ആശങ്ക ഷെവലെൻകോ പങ്കുവെച്ചു.
തങ്ങളേറ്റെടുത്താല്‍ ക്രോമിന്റെ ഗുണമേന്മയില്‍ മാറ്റം വരുത്തില്ലെന്നാണ് ഷെവലെൻകോ പറയുന്നത്.