
ആണവ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് നേരിടുന്ന അമേരിക്കൻ ഉപരോധത്തിനിടയിലും ഏറ്റവും വലിയ ക്രൂഡോയിൽ ഉപഭോക്താവായ ചൈനയിലേക്കുള്ള കയറ്റുമതി റെക്കോഡ് നിലവാരത്തിലേക്ക് ഉയർത്തി ഇറാൻ.
ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിന്, ഇസ്രായേലിൽ പലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇറാനെതിരായ ഉപരോധം ശക്തമാക്കാൻ അമേരിക്ക ആലോചിക്കുന്നതിനിടെയാണ് എണ്ണക്കയറ്റുമതി റെക്കോഡ് നിലാവരത്തിലേക്ക് ഉയർന്നത്.
ഹമാസിനെ ഏറ്റവും ശക്തമായി പിന്തുണയ്ക്കുന്ന രാജ്യമാണ് ഇറാൻ. എന്നിരുന്നാലും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു വിശ്വാസത്തിലെടുക്കാൻ കൂട്ടാക്കാതെയാണ്, ഇറാനെതിരായ ഉപരോധം കൂടുതൽ ശക്തമാക്കുന്ന വിഷയം അമേരിക്ക ഗൗരവമായി പരിഗണിക്കുന്നത്.
വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഇറാന്റെ തുറമുഖങ്ങളേയും റിഫൈനറികളേയും കൂടി ഉപരോധത്തിനു കീഴിലേക്ക് കൊണ്ടുവരാനാണ് അമേരിക്ക ആലോചിക്കുന്നത്.
എണ്ണ വില ഉയരുമോ?
ലോകത്തെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇറാൻ. അതുകൊണ്ട് തന്നെ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി കുറയുന്നത് അന്താരാഷ്ട്ര വിപണിയിൽ പ്രതികൂലമായി സ്വാധീനിച്ചേക്കാം.
ഒപെക് പ്ലസ് കൂട്ടായ്മയിലെ സൗദി അറേബ്യയും റഷ്യയും വിപണിയിലേക്കുള്ള എണ്ണ വിതരണം ചുരുക്കിയിട്ടുള്ള പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
എന്നാൽ മറുവശത്ത് എണ്ണ സമ്പന്നമായ ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ അമേരിക്ക ഇളവ് അനുവദിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ തെളിയിക്കപ്പെട്ട എണ്ണ ശേഖരമുള്ള രാജ്യം കൂടിയാണ് വെനസോല. അതിനാൽ വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വിപണിയിലേക്ക് എത്തുകയാണെങ്കിൽ ഇറാനിൽ നിന്നുള്ള എണ്ണയുടെ അഭാവം മറികടക്കാനായേക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.