
മുംബൈ: എല്ലാ ബിസിനസ്സ് വിഭാഗങ്ങളിലുമുള്ള ശക്തമായ വളർച്ച കാരണം വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫിൻടെക് പ്ലാറ്റ്‌ഫോമായ ഫോൺപേയുടെ അറ്റ നഷ്ട്ടം കുറഞ്ഞു. കമ്പനിയുടെ ഫയലിംഗ് അനുസരിച്ച്, 2022 സാമ്പത്തിക വർഷത്തെ ഏകീകൃത പ്രവർത്തന വരുമാനം മുൻ വർഷത്തെ 690 കോടിയിൽ നിന്ന് 138 ശതമാനം വർധിച്ച് 1,646 കോടി രൂപയായി ഉയർന്നു.
എല്ലാ ബിസിനസ്സുകളിലും കണ്ട ശക്തമായ വളർച്ചയാണ് വരുമാന വർധനയിൽ പ്രതിഫലിച്ചതെന്ന് ഫോൺപേ ഫയലിംഗിൽ പറഞ്ഞു. അതേസമയം പേടിഎം, ഗൂഗിൾ പേ, ആമസോൺ പേ എന്നിവയുമായി മത്സരിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക്കിന്റെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 15 ശതമാനം ചുരുങ്ങി 671 രൂപയായി.
രജിസ്ട്രാർ ഓഫ് കമ്പനീസിൽ ഫയൽ ചെയ്ത ഏറ്റവും പുതിയ സാമ്പത്തിക പ്രസ്താവനകൾ പ്രകാരം കമ്പനിയുടെ അറ്റനഷ്ടം 1,727.87 കോടി രൂപയാണ്. എന്നിരുന്നാലും, ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന്റെ ചെലവുകൾ കഴിഞ്ഞ വർഷത്തേക്കാൾ കുതിച്ചുയർന്നു. ഇൻഷുറൻസ് വിതരണ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനായി ഐസിസി ക്രിക്കറ്റ് ലോകകപ്പിലും, ഐപിഎല്ലിലും ഫോൺപേ ഒരു മാർക്കറ്റിംഗ് കാമ്പെയ്‌ൻ നടത്തിയിരുന്നു. ഇത് ചെലവ് വർധിക്കാൻ കാരണമായതായി കമ്പനി പറഞ്ഞു.
കമ്പനിയുടെ ചെലവിന്റെ ഒരു പ്രധാന ഭാഗമായ വിപണന ചെലവുകൾ 62 ശതമാനം വർധിച്ച് 866 കോടി രൂപയായപ്പോൾ ജീവനക്കാരുടെ ചെലവ് 41 ശതമാനം ഉയർന്ന് 555 കോടി രൂപയായി. രാജ്യത്തെ മുൻനിര യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഫോൺപേ. ഫോൺപേയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ഫ്ലിപ്പ്കാർട്ട്.