
ബാംഗ്ലൂർ: ഡീപ്-ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന പൈ വെഞ്ചേഴ്‌സ് അതിന്റെ രണ്ടാം ഫണ്ടിനായി ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റിൽ (ബിഐഐ) നിന്ന് ഏകദേശം 65.9 കോടി ( 8 ദശലക്ഷം ഡോളർ) രൂപ സമാഹരിച്ചു.
യുകെ ആസ്ഥാനമായുള്ള വികസന ധനകാര്യ സ്ഥാപനമായ ബിഐഐയുടെ നിക്ഷേപം പൈ വെഞ്ച്വേഴ്‌സിന്റെ ഫണ്ട്-II ന്റെ കോർപ്പസ് ഏകദേശം 530 കോടി രൂപയായി ഉയർത്തിയതായി അതിന്റെ സ്ഥാപക പങ്കാളികളിൽ ഒരാളായ മനീഷ് സിംഗാൾ പറഞ്ഞു. അഗ്നികുൾ, നിറമൈ, ലോക്കസ് തുടങ്ങിയ സ്റ്റാർട്ടപ്പുകളെ പൈ വെഞ്ചേഴ്‌സ് പിന്തുണച്ചിട്ടുണ്ട്.
എഐ അടിസ്ഥാനമാക്കിയുള്ള സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളിലായിരുന്നു ഫണ്ട്-I ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ബ്ലോക്ക്ചെയിൻ, സ്‌പേസ്‌ടെക്, ബയോടെക്, ആർട്ടിഫിഷ്യൽ ഫുഡ്, മെറ്റീരിയൽ സയൻസ് എന്നീ വിഭാഗങ്ങളിലെ ഡീപ്-ടെക് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളിലാകും ഫണ്ട്-II നിക്ഷേപം നടത്തുകയെന്ന് പൈ വെഞ്ചേഴ്‌സ് പറഞ്ഞു.
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഫണ്ട്-II വിന്യസിക്കാനാണ് പൈ വെഞ്ചേഴ്സ് പദ്ധതിയിടുന്നത്. ഈ ഫണ്ടിൽ നിന്ന് ഡീപ്-ടെക് വിഭാഗത്തിലെ 20-25 കമ്പനികളിൽ നിക്ഷേപമിറക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഫ്‌ളിപ്കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാൽ, മമഎർത്ത് സഹസ്ഥാപകൻ വരുൺ അലഗ്, പീപ്പിൾ ഗ്രൂപ്പ് സ്ഥാപകൻ അനുപം മിത്തൽ, മേക്ക്‌മൈട്രിപ്പ് സ്ഥാപകൻ ദീപ് കൽറ, കുടുംബ ഓഫീസുകൾ, സംരംഭകർ, നിപ്പോൺ ഇന്ത്യ ഡിജിറ്റൽ ഇന്നൊവേഷൻ എഐഎഫ്, ആക്‌സെൽ എന്നിവരാണ് ഫണ്ടിന് പിന്തുണ നൽകുന്നത്.