
മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ 1,536 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി പിരാമൽ എന്റർപ്രൈസസ്. കമ്പനി അടുത്തിടെ അതിന്റെ ഫാർമ ബിസിനസ്സ് വിഭജിക്കുകയും, പ്രത്യേക കമ്പനിയായി ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നിലവിൽ ഒരു നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി എന്ന നിലയിലാണ് പിരാമൽ എന്റർപ്രൈസസ് പ്രവർത്തിക്കുന്നത്. ഉയർന്ന പ്രൊവിഷനുകൾ മൂലമാണ് അറ്റാദായം ഇടിഞ്ഞതെന്ന് പിരാമൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 395 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ അറ്റ പലിശ വരുമാനം 34% ഉയർന്ന് 934 രൂപയായിട്ടും പ്രവർത്തന ലാഭം 516 കോടിയിൽ നിന്ന് 12% ചുരുങ്ങി 456 കോടി രൂപയായി. സ്ഥാപനത്തിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 3.7 ശതമാനവും, അറ്റ എൻപിഎ അനുപാതം 1.3 ശതമാനവും ആണ്. കൂടാതെ കമ്പനിക്ക് 63,780 കോടി രൂപയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തിയുണ്ട്.
പിരാമലിന്റെ റീട്ടെയിൽ ലോൺ ബുക്ക് മൊത്തത്തിലുള്ള ലോൺ ബുക്കിന്റെ 43% വരും. ത്രൈമാസത്തിൽ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി 5.23 ശതമാനത്തിന്റെ നഷ്ടത്തിൽ 843.00 രൂപയിലെത്തി.