മുംബൈ: 225 മില്യൺ ഡോളറിന്റെ ഓഫ്‌ഷോർ ലോണുകൾ സമാഹരിക്കാൻ ഒരുങ്ങി പിരാമൽ ഫാർമ. കമ്പനിയെ ഈയിടെ പിരമൽ എന്റർപ്രൈസസിൽ നിന്ന് പ്രത്യേക യൂണിറ്റായി വിഭജിച്ചിരുന്നു. ലിസ്റ്റിംഗിന് മുന്നോടിയായി അതിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ മരുന്ന് നിർമ്മാതാവ് ഉദ്ദേശിക്കുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
കുറഞ്ഞത് ആക്സിസ് ബാങ്ക്, എച്ച്എസ്ബിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നി മൂന്ന് മുൻനിര വായ്പാ ദാതാക്കളിൽ നിന്നാകും കടം സമാഹരിക്കുന്നതെന്ന് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും. അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇത് പൂർത്തിയാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേസമയം ഈ മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ പിരമൽ ഫാർമ തയ്യാറായില്ല. ഈ വർഷം മൂന്നാം പാദത്തോടെ ഫാർമ യൂണിറ്റിന്റെ വിഭജനവും ലിസ്റ്റിംഗും പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പിരാമൽ നേരത്തെ പറഞ്ഞിരുന്നു. വിഭജിക്കപ്പെട്ട യൂണിറ്റിന് 2022 സാമ്പത്തിക വർഷത്തിൽ ഏകദേശം 6,700 കോടി രൂപയുടെ വരുമാനം ലഭിച്ചു.