
ന്യൂഡൽഹി: അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു തറക്കല്ലിടൽ നിർവഹിച്ചത്. കേരളത്തിലെ അഞ്ചെണ്ണമടക്കം ദക്ഷിണ റെയിൽവേയിലെ 25 സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടും.
രാജ്യത്തെ 1300-ഓളം റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി നവീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകൾ ആധുനിക രീതിയിൽ വികസിപ്പിക്കും.
തറക്കല്ലിട്ട 508 സ്റ്റേഷനുകളിൽ ഇന്ന് പ്രവർത്തനങ്ങൾ ആരംഭിക്കും. ഏകദേശം 25,000 കോടി രൂപയാണ് സ്റ്റേഷനുകളുടെ വികസനത്തിനായി നീക്കിവെച്ചിരിക്കുന്നത്. രാജ്യത്തെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമാണ് പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ- 55 എണ്ണം വീതം. ബിഹാർ-49, മഹാരാഷ്ട്ര-44, പശ്ചിമബംഗാൾ -37, മധ്യപ്രദേശ് -34, ആസ്സാം- 32 എന്നിങ്ങനെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഈ റെയിൽവേ സ്റ്റേഷനുകൾ.
പാലക്കാട് ഡിവിഷനിൽ കാസർകോഡ്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ, മംഗലാപുരം സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ സ്റ്റേഷനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങളോടെയാകും റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുക. പുതിയ രീതിയിൽ രൂപകൽപന ചെയ്ത ഗതാഗത സംവിധാനങ്ങൾ സ്റ്റേഷനോടനുബന്ധിച്ച് ഉണ്ടാകും.
പ്രാദേശിക സംസ്കാരത്തിനും വാസ്തുവിദ്യാരീതികൾക്കും അുസരിച്ചായിരിക്കും സ്റ്റേഷൻ കെട്ടിടങ്ങളുടെ നിർമാണം. സ്റ്റേഷനുകളുടെ വികസനത്തിനായി 24,470 കോടി രൂപയാണ് റെയിൽവേ നീക്കിവെച്ചിരിക്കുന്നത്.
തുടർന്നുള്ള വിവിധ ഘട്ടങ്ങളിലായി ദക്ഷിണ റെയിൽവേയിലെ 93 സ്റ്റേഷനുകൾ ഉൾപ്പെടെ രാജ്യത്തെ 1275 സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി നവീകരിക്കും. കേരളത്തിലെ 27 സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടും.
പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിങ് സൗകര്യം, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ, വിവരവിനിമയസംവിധാനം എന്നിവ നിർമ്മിക്കും.
പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, സ്റ്റേഷനിലേക്ക് പുതിയ റോഡ് നിർമ്മിക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.