തിരുവനന്തപുരം: ഒന്നര മാസത്തിനിടെ പൊതു വിപണിയിൽ വിലക്കയറ്റം അതിരൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ. ഈ സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് വിലക്കയറ്റം തീവ്രമാകുമെന്നാണ് സൂചന.
വിലക്കയറ്റം പിടിച്ചു നിർത്തുമെന്നും വിപണിയിൽ ഇടപെടൽ നടത്തുമെന്നുള്ള സർക്കാർ പ്രഖ്യാപനം പാഴായി. ഉൗട്ടിയിൽ നിന്ന് പച്ചക്കറികൾ എത്തിക്കുമെന്ന ഹോർട്ടികോർപിന്റെ പ്രഖ്യാപനവും പ്രാഥമിക ചർച്ചകളിൽ മാത്രം ഒതുങ്ങി.
പച്ചക്കറികൾക്കും പലവ്യഞ്ജനത്തിനും ദിവസവും വില ഉയരുമ്പോൾ ചില്ലറ വിപണിയിൽ 5 മുതൽ 10 രൂപ വരെയാണ് വില കൂട്ടി വിൽക്കുന്നത്. സൂപ്പർ മാർക്കറ്റുകളിലും മാളുകളിലും ചില ഇനങ്ങൾക്ക് 10 –12 രൂപ കൂട്ടിയാണ് വിൽപനയെന്നും പരാതിയുണ്ട്.
അരി വിലയിലും നേരിയ വർധനയുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽ മഴ ശക്തമായതോടെ 2 ദിവസത്തിനിടെ പച്ചക്കറി വിപണിയിൽ നേരിയ ഇടിവുണ്ടായിയെന്ന് വ്യാപാരികൾ പറയുന്നു.
കൂടുതൽ ലോഡ് എത്തുന്നതോടെ വില കുറയാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.
തക്കാളി, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പയർ, ബീൻസ് തുടങ്ങിയവയുടെ വില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.
കിലോഗ്രാമിന് 140 രൂപയായിരുന്ന തക്കാളിവില 100–120 രൂപയായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഉള്ളിവില 180–200 രൂപയിൽ തുടരുകയാണ്.
ഹോർട്ടികോർപ് വിൽപനശാലകളിൽ ആന്ധ്രാ ഉള്ളിക്ക് 93 രൂപ. 420 രൂപ വരെ എത്തിയ ഇഞ്ചിവില 260ൽ എത്തി. സവാളയ്ക്ക് 28–30 രൂപയാണ്.
ഉഴുന്നിന് 130 രൂപയും പയറിന് 10–150 രൂപയും പരിപ്പിന് 160 രൂപ വരെയും വിലയുണ്ട്.