
കൊച്ചി: രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും ചേർന്ന് കഴിഞ്ഞപാദത്തിൽ (ഏപ്രിൽ-ജൂൺ) കുറിച്ചത് 9.2 ശതമാനം വർദ്ധനയോടെ 15,306 കോടി രൂപ ലാഭം. ഏറ്റവും വലിയ ബാങ്കുകളായ എസ്.ബി.ഐയും പഞ്ചാബ് നാഷണൽ ബാങ്കും (പി.എൻ.ബി) നിരാശപ്പെടുത്തിയെങ്കിലും ബാങ്കുകളുടെ മൊത്തം പ്രകടനത്തെ ബാധിച്ചില്ല. 2021-22ലെ സമാനപാദത്തിൽ പൊതുമേഖലാ ബാങ്കുകളുടെ സംയുക്തലാഭം 14,013 കോടി രൂപയായിരുന്നു.
9 പൊതുമേഖലാ ബാങ്കുകളുടെ ലാഭവർദ്ധന മൂന്നുമുതൽ 117 ശതമാനം വരെയാണ്. എസ്.ബി.ഐയും പി.എൻ.ബിയും 7-70 ശതമാനം റേഞ്ചിൽ ലാഭയിടിവ് രേഖപ്പെടുത്തി. പൂനെ ആസ്ഥാനമായ ബാങ്ക് ഒഫ് മഹാരാഷ്‌ട്രയാണ് ലാഭത്തിൽ ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്; 208 കോടി രൂപയിൽ നിന്ന് 452 കോടി രൂപയായി ലാഭം വളർന്നു; വർദ്ധന 117 ശതമാനം.
ബാങ്ക് ഒഫ് ബറോഡയുടെ ലാഭം 1,209 കോടി രൂപയിൽ നിന്ന് 79 ശതമാനം ഉയർന്ന് 2,168 കോടി രൂപയായി. പൊതുമേഖലാ ബാങ്കുകളുടെ സംയുക്തലാഭത്തിൽ 40 ശതമാനവും എസ്.ബി.ഐയുടെ സംഭാവനയാണ്; 6,068 കോടി രൂപ.
കിട്ടാക്കടം (എൻ.പി.എ) കുറഞ്ഞതാണ് പൊതുമേഖലാ ബാങ്കുകൾക്ക് മികച്ചലാഭം നേടാൻ സഹായകമായത്. മിക്ക ബാങ്കുകളുടെയും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) മൂന്നുശതമാനത്തിന് താഴെയാണ്. റിസർവ് ബാങ്കിന്റെ ‘നല്ലനടപ്പ് ” നടപടിയായ പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷനിൽ (പി.സി.എ) തുടരുന്ന സെൻട്രൽ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 14.90 ശതമാനമാണ്.