
മുംബൈ: ധന സമാഹരണം നടത്താൻ രാമകൃഷ്ണ ഫോർജിംഗ്‌സിന് ബോർഡിൻറെ അനുമതി ലഭിച്ചു. പ്രമോട്ടർമാർക്കും നോൺ പ്രമോട്ടർമാർക്കും വാറണ്ട് ഒന്നിന് 205 രൂപ നിരക്കിൽ ഇക്വിറ്റി ഷെയറാക്കി മാറ്റാവുന്ന 46 ലക്ഷം വാറണ്ടുകൾ ഇഷ്യു ചെയ്ത് കൊണ്ട് 94.3 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാൻ ബോർഡ് അംഗീകാരം നൽകിയതായി രാമകൃഷ്ണ ഫോർജിംഗ്സ് അറിയിച്ചു.
അനുമതി പ്രകാരം ഈസ്റ്റേൺ ക്രെഡിറ്റ് ക്യാപിറ്റലിന് (പ്രൊമോട്ടർ) 10 ലക്ഷം വാറണ്ടുകൾ, നരേഷ് ജലന് (പ്രൊമോട്ടർ/മാനേജിംഗ് ഡയറക്ടർ) 30 ലക്ഷം, ശ്യാമ വെൽത്ത് മാനേജ്‌മെന്റിന് (നോൺ പ്രമോട്ടർ) 5 ലക്ഷം, ലളിത് കുമാർ ഖേതന് ഒരു ലക്ഷം എന്നിങ്ങനെ വാറണ്ടുകൾ കമ്പനി ഇഷ്യു ചെയ്യും.
ഈ വാറണ്ടുകൾ അനുവദിക്കുമ്പോൾ തന്നെ കമ്പനിക്ക് 23.60 കോടി രൂപയും ബാക്കി 70.70 കോടി രൂപ അനുവദിച്ച തീയതി മുതൽ അടുത്ത 18 മാസത്തിനുള്ളിലും ലഭിക്കും. ഇത് പരിവർത്തനം ചെയ്യുമ്പോൾ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം നിലവിലെ 46.27% ൽ നിന്ന് 47.41% ആയി വർദ്ധിക്കും.
സമാഹരിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും കമ്പനി അതിന്റെ കടം കുറയ്ക്കാൻ ഉപയോഗിക്കും. ഓട്ടോമൊബൈൽ, റെയിൽവേ വാഗണുകൾ, കോച്ച്, എഞ്ചിനീയറിംഗ് ഭാഗങ്ങൾ എന്നി ഘടകങ്ങളുടെ നിർമ്മാണത്തിലും വിൽപ്പനയിലുമാണ് രാമകൃഷ്ണ ഫോർജിംഗ്സ് പ്രാഥമികമായി ഏർപ്പെട്ടിരിക്കുന്നത്. ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 2.07 ശതമാനം ഉയർന്ന് 207.35 രൂപയിലെത്തി.