മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തെ അതികായനും ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. അതീവ ഗുരുതരാവസ്ഥയില്‍ 4 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച സംരംഭക പ്രതിഭയാണ് രത്തൻ ടാറ്റ. 1961ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 1991ൽ ടാറ്റ ഗ്രൂപ്പിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിനെ നയിച്ച രത്തൻ ടാറ്റ രണ്ട് പതിറ്റാണ്ടു കൊണ്ട് ടാറ്റയെ വിവിധ വ്യവസായ മേഖലകളിൽ ആഗോള ബ്രാൻഡ് ആക്കി വളർത്തി.
ഇക്കാലയളവിൽ ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 40 മടങ്ങ് വർദ്ധിച്ചു; ലാഭത്തിലും 50 മടങ്ങ് വർദ്ധനവുണ്ടായി.അദ്ദേഹത്തിൻ്റെ കീഴിൽ ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, കോറസ് എന്നിങ്ങനെ പാശ്ചാത്യ ലോകത്തെ മുൻനിര കമ്പനികളെ ഏറ്റെടുത്തു. 75 വയസ്സ് തികഞ്ഞപ്പോൾ, 2012 ഡിസംബർ 28-ന് ടാറ്റ ഗ്രൂപ്പിലെ തൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ രത്തൻ ടാറ്റ രാജിവച്ചു.
പൂർണ്ണമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ കാറായ ടാറ്റ ഇൻഡിക്കയും സാധാരണക്കാർക്കും പ്രാപ്യമായ ഇന്ത്യൻ കാറായ ടാറ്റ നാനോയും യാഥാര്‍ത്ഥ്യമാക്കിയത് രത്തൻ ടാറ്റയുടെ നേതൃത്വത്തിലായിരുന്നു. ജെആർഡി ടാറ്റ തുടക്കമിട്ട് പിന്നീട് ദേശസാൽക്കരിക്കപ്പെട്ട എയർ ഇന്ത്യയെ വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാക്കുകയെന്ന സ്വപ്നം കൂടി സാക്ഷാത്കരിച്ചതിന് ശേഷമാണ് രത്തൻ ടാറ്റ വിട പറയുന്നത്.