
ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളിലെ സമാന അധികാരസ്ഥാപനങ്ങളുമായുള്ള ഇന്ത്യന്‍ വിപണി റെഗുലേറ്റര്‍മാരുടെ പ്രശ്‌നങ്ങള്‍ തുടരുന്നു. യൂറോപ്യന്‍, ഇംഗ്ലീഷ് റെഗുലേറ്റര്‍മാരുമായുള്ള പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ തകര്‍ക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത് ബാങ്ക് ഓഫ് ജപ്പാനുമായാണ്. ഇതോടെ ഒരു ഡസനോളം ബഹുരാഷ്ട്ര ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു.
ബാങ്ക് ഓഫ് ജപ്പാന്‍ (ബിഒജെ), ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഏജന്‍സി, ജപ്പാന്‍ (ജെഎഫ്എസ്എ) എന്നിവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയു (സിസിഐഎല്‍)മെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂറോപ്യന്‍ സെക്യൂരിറ്റീസ് ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (എസ്മ), ബാങ്ക് ഓഫ് ഇംഗ്ലണ്ട് (ബിഒഇ) എന്നിവയ്ക്ക് സമാനമായി സിസിഐഎല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ബിഒജെയുടേയും ആവശ്യം.
ഇന്ത്യന്‍ റെഗുലേറ്ററുമായുള്ള കരാര്‍ പുതുക്കുന്നതിന് ഓഫീസുകള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഇതിന് അനുമതി നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എതിര്‍ക്കുകയാണ്.
വിദേശനാണ്യം, ഗില്‍റ്റുകള്‍, കറന്‍സി, പലിശ നിരക്ക് ഡെറിവേറ്റീവുകള്‍ എന്നിവ തീര്‍പ്പാക്കാനുള്ള ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സിസിഐഎല്‍), എന്‍എസ്ഇ ക്ലിയറിംഗ് ലിമിറ്റഡ് (എന്‍എസ്സിസിഎല്‍) അംഗീകാരം എസ്മ പിന്‍വലിച്ചിരുന്നു.മാത്രമല്ല,ഈ സ്ഥാപനങ്ങളിലേയ്ക്ക് പ്രതിനിധികളെ അയക്കാന്‍ അവര്‍ തീരുമാനിച്ചു.
2017 ലാണ് പ്രാദേശിക റെഗുലേറ്റര്‍മാര്‍ എസ്മയുമായി കരാറിലേര്‍പ്പെടുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ചേര്‍ത്ത് കരാര്‍ പുതുക്കാന്‍ എസ്മ ആഗ്രഹിക്കുന്നു. ഇത് പ്രകാരം ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ പരിശോധിക്കാന്‍ അധികാരം ലഭ്യമാകണം. എന്നാല്‍ ഇക്കാര്യത്തില്‍ എസ്മ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും പരിശോധന ഘട്ടത്തില്‍ സെബി ഉദ്യോഗസ്ഥര്‍ സന്നിഹിതരാകണമെന്നുമാണ് ലോക്കല്‍ റെഗുലേറ്റര്‍മാരുടെ ഉപാദി വയ്ക്കുന്നത്.
വിദേശ റെഗുലേറ്റര്‍മാരുടെ വിലക്ക് നിലനില്‍ക്കുന്ന പക്ഷം, ഇന്ത്യയിലെ യൂറോപ്യന്‍ ബാങ്കുകള്‍ക്ക് വിദേശനാണ്യ വിനിമയ ഫോര്‍വേഡുകള്‍ (13 മാസം വരെ കാലാവധിയുള്ളത്) നടത്താന്‍ കഴിയില്ല.കറന്‍സി, പലിശ നിരക്ക് ഏറ്റക്കുറച്ചിലുകള്‍ ഹെഡ്ജ് ചെയ്യാന്‍ കോര്‍പറേറ്റ് ക്ലയന്റുകളെ സഹായിക്കുന്ന സേവനങ്ങളാണ് ഇവ. കൂടാതെ, മള്‍ട്ടിനാഷണല്‍ ബാങ്കുകളുടെ കസ്റ്റഡി ബിസിനസിനെ ഇത് ബാധിക്കുകയും ചെയ്യും.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെയും പ്രാദേശിക മ്യൂച്വല്‍ ഫണ്ടുകളുടേയും ട്രേഡുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്തതാണ് കാരണം.