മുംബൈ: പ്രതീക്ഷകൾ ശരിവച്ച് റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. ഇതോടെ റീപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി.
ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നതു ജനങ്ങൾക്കു വൻ ആശ്വാസമാകും. കേന്ദ്ര ബജറ്റിൽ ആദായനികുതിഭാരം കുറച്ചതിനു തൊട്ടുപിന്നാലെയാണ് വായ്പകളുടെ പലിശഭാരവും കുറയുകയെന്നത് വൻ നേട്ടമാണ്.
വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നതിനാൽ വായ്പാ ഇടപാടുകാർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തിൽ മിച്ചം പിടിക്കാം. ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി (എംപിസി) ഐകകണ്ഠ്യേനയാണ് റീപ്പോനിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്. 2020 മേയ്ക്കുശേഷം ആദ്യമായാണ് റീപ്പോനിരക്ക് കുറയ്ക്കുന്നത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ ആദ്യ എംപിസി യോഗമായിരുന്നു ഇത്.
ഇഎംഐ ഭാരം എത്ര കുറയും?
നിങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്നിരിക്കട്ടെ. തിരിച്ചടവ് കാലാവധി 20 വർഷം. പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെന്നും കരുതുക.
റീപ്പോനിരക്ക് 0.25% കുറച്ചതോടെ പലിശ 8.75 ശതമാനത്തിലേക്ക് താഴും. ഇഎംഐ 22,093 രൂപയായും കുറയും.