ന്യൂഡൽഹി: സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി)യുടെ ഉപയോഗം വർദ്ധിപ്പിക്കാൻ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസുമായി (യു.പി.ഐ) ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ) ആലോചിക്കുന്നു.
ഉപയോക്താവ് ഓഫ്‌ലൈനിലായിരിക്കുമ്പോൾ ഡിജിറ്റൽ രൂപ ഇടപാടുകൾ അനുവദിക്കാനും ഡിജിറ്റൽ കറൻസി അഥവാ ഇ-റുപ്പിയെ ബാങ്കുകളുമായി ചേർന്ന് യു.പി.ഐയിൽ ബന്ധിപ്പിക്കാനുമാണ് ശ്രമമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ക്യു.ആർ കോഡ് മുഖേന യു.പി.ഐയുമായി ഇ-റുപ്പിയെ ബന്ധിപ്പിക്കാൻ ആർ.ബി.ഐ ബാങ്കുകളോട് നിർദേശിച്ചതായും റിപ്പോർട്ടുണ്ട്.
ഒക്ടോബറോടെ ബാങ്കുകൾ തമ്മിലുള്ള വായ്പകൾക്കോ കോൾ മണി മാർക്കറ്റ് ഇടപാടുകൾക്കായോ സി.ബി.ഡി.സി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അജയ് കുമാർ ചൗധരി പറഞ്ഞു.
ഈവർഷം ഡിസംബറോടെ പ്രതിദിനം ശരാശരി 10 ലക്ഷം റീട്ടെയിൽ ഡിജിറ്റൽ കറൻസി ഇടപാടുകളാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമിടുന്നത്. നിലവിൽ പ്രതിദിനം ഏകദേശം 18,000 ഇടപാടുകളാണ് നടക്കുന്നത്.
ഇലക്ട്രോണിക് അഥവാ ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് സി.ബി.ഡി.സി. ഇത് സാധാരണ കറൻസി പോലെ തന്നെ വിനിമയം ചെയ്യാനും ഇടപാടുകൾ നടത്താനും സാധിക്കും. സൂക്ഷിച്ചു വയ്ക്കാനും സാധിക്കും.
പണമിടപാടുകൾക്ക് മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പോലെ ഡിജിറ്റൽ കറൻസിയും ഉപയോഗിക്കാം.