
മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ത്രിദിന യോഗം ആരംഭിച്ചു. പണപ്പെരുപ്പം തടയുന്നതിനായി കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച നിരക്ക് വർദ്ധനവ് താൽക്കാലികമായി നിർത്തുമെന്ന പ്രതീക്ഷകൾക്കിടയിലാണ് രാജ്യം എംപിസി യോഗത്തെ നോക്കികാണുന്നത്. ആറംഗ നിരക്ക് നിർണയ സമിതിയുടെ തീരുമാനം നാളെ ഗവർണർ പ്രഖ്യാപിക്കും.
ലണ്ടന്‍ ആസ്ഥാനമായ ബാങ്ക്, ബാര്‍ക്ലേയ്‌സ് 25 ബേസിസ് പോയിന്റ് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞതും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 6 ശതമാനം ടോളറൻസ് ലെവലിന് താഴെ തുടരുകയും ചെയ്യുന്നതിനാൽ ആർബിഐ പലിശ നിരക്ക് കൂട്ടിയാലും 25 ബേസിസ് പോയിന്റ് വരെയേ വർധിപ്പിക്കൂ എന്നാണ് പ്രതീക്ഷ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മൂന്ന് ആർബിഐ ഉദ്യോഗസ്ഥരും കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്നതാണ് എംപിസി. ഗവർണറെ കൂടാതെ രാജീവ് രഞ്ജൻ (എക്‌സിക്യൂട്ടീവ് ഡയറക്ടർ), മൈക്കൽ ദേബബ്രത പത്ര (ഡെപ്യൂട്ടി ഗവർണർ) എന്നിവരാണ് സമിതിയിലെ ആർബിഐ ഉദ്യോഗസ്ഥർ. പുറത്തു നിന്നുള്ള അംഗങ്ങൾ- ശശാങ്ക ഭിഡെ (ഓണററി സീനിയർ അഡ്വൈസർ, നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച്, ഡൽഹി); അഷിമ ഗോയൽ (എമറിറ്റസ് പ്രൊഫസർ, ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസർച്ച്, മുംബൈ); ജയന്ത് ആർ വർമ്മ (പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദ്) എന്നിവരാണ്.
ബാര്‍ക്ലേയ്‌സിന്റെ അഭിപ്രായത്തില്‍ എംപിസിയിലെ അംഗങ്ങളായ ജയന്ത് വര്‍മ്മയും അശിമ ഗോയലും നിരക്ക് വര്‍ധനയ്‌ക്കെതിരായി വോട്ട് ചെയ്‌തേക്കും. നിര്‍ണ്ണായക വോട്ട് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റേതായിരിക്കും. ഡിസംബറില്‍ പണപ്പെരുപ്പം വര്‍ഷത്തെ കുറവ് നിരക്കായ 5.72 ശതമാനത്തിലെത്തിയിരുന്നു.
കഴിഞ്ഞ വർഷം മെയ് മുതൽ, പണപ്പെരുപ്പം തടയുന്നതിനായി ആർബിഐ ഹ്രസ്വകാല വായ്പാ നിരക്ക് 225 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്, റഷ്യ-ഉക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആഗോള വിതരണ ശൃംഖല തടസ്സപ്പെട്ടു തുടങ്ങിയ ബാഹ്യ കാരണങ്ങളെ ആശ്രയിച്ചാണ് കൂടുതലും വർദ്ധനവ് ഉണ്ടായത്.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം നവംബർ, ഡിസംബർ മാസങ്ങളിൽ ആർബിഐയുടെ പരിധിക്കുള്ളിൽ ആയതിനാൽ നിരക്ക് വർധന കുറയുമെന്നാണ് പ്രതീക്ഷ.