
കൊച്ചി: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയുടെ (e₹-R) പരീക്ഷണഘട്ടത്തിൽ പുതുതായി അഞ്ച് ബാങ്കുകളെയും 9 നഗരങ്ങളെയും റിസർവ് ബാങ്ക് ഉൾപ്പെടുത്തി. ഡിസംബർ ആദ്യവാരമാണ് പരീക്ഷണത്തിന് തുടക്കമായത്. ആദ്യഘട്ടത്തിൽ 4 ബാങ്കുകളും 4 നഗരങ്ങളുമാണ് ഉണ്ടായിരുന്നത്.
മുംബയ്, ന്യൂഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിലായിരുന്നു തുടക്കം.
എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്‌റ്റ് ബാങ്ക് എന്നിവയാണ് ഒന്നാംഘട്ടത്തിൽ ചേർന്നത്. ബാങ്ക് ഒഫ് ബറോഡ, യൂണിയൻ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ പിന്നീട് ചേർന്നു.
കൊച്ചി, അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇൻഡോർ, ലക്‌നൗ, പാട്‌ന, ഷിംല എന്നിവയെയും ഉടൻ പരീക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന് അറിയുന്നു. അഞ്ച് ബാങ്കുകളെക്കൂടി ഉടൻ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി.രബിശങ്കർ പറഞ്ഞു.
ഡിജിറ്റൽ റുപ്പിയും ഉപയോഗവും
ബാങ്കുകൾ വഴിയാണ് ഡിജിറ്റൽ വാലറ്റുകളിലൂടെ റീട്ടെയിൽ ഡിജിറ്റൽ കറൻസി വിതരണം ചെയ്യുകയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. മൊബൈൽഫോൺ/ഡിജിറ്റൽ ഡിവൈസുകളിൽ ഇവ സൂക്ഷിക്കാം.
വ്യക്തികൾ തമ്മിലും (പി2പി) വ്യക്തികളും വ്യാപാരികളും തമ്മിലും (പി2എം) ഇടപാട് നടത്താം. കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്‌ത് പേമെന്റുകൾ നടത്താം. ഡിജിറ്റൽ റുപ്പി അക്കൗണ്ടിൽ സൂക്ഷിക്കുന്നതിന് ബാങ്കുകളിൽ നിന്ന് പലിശയൊന്നും കിട്ടില്ല.
എന്താണ് ഡിജിറ്റൽ റുപ്പി?
സുരക്ഷിതത്വമോ നിയന്ത്രണമോ ഇല്ലാത്ത ക്രിപ്‌റ്റോകറൻസികൾക്ക് തടയിടാനും പേമെന്റ് സേവനങ്ങൾ സജീവമാക്കാനും റിസർവ് ബാങ്ക് ഒരുക്കുന്നതാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) എന്ന ഡിജിറ്റൽ റുപ്പി. ഡിജിറ്റൽ രൂപ (ഇ-രൂപ / ഇ-റുപ്പി ) രൂപയ്ക്ക് പകരമല്ല. നിലവിലെ പേമെന്റ് സംവിധാനങ്ങൾ തുടരും.
ബ്ളോക്ക് ചെയിൻ, ബിഗ് ഡേറ്റ തുടങ്ങിയ നൂതന സാങ്കേതിക സംവിധാനങ്ങൾ അടിസ്ഥാനമാക്കിയാണ് ഇ-റുപ്പി ഒരുക്കുന്നത്. ഹോൾസെയിൽ, റീട്ടെയിൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും മേൽനോട്ടമുണ്ടെന്നതാണ് മികവ്.
ഉപയോഗിക്കാൻ ബാങ്ക് അക്കൗണ്ട് വേണ്ട.